തിരുവനന്തപുരം: സംസ്ഥാനത്തെ റെയിൽവേ വികസനത്തിന് ചരിത്രത്തിലെ ഏറ്റവും കൂടുതൽ തുക മാറ്റിവച്ച ബജറ്റാണ് ഇത്തവണത്തെ ഇടക്കാല ബജറ്റെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റിൽ 2,744 കോടി രൂപയാണ് കേരളത്തിന് വകയിരുത്തിയത്. 2009-14 കാലത്തെ സർക്കാർ അനുവദിച്ചതിന്റെ ഏഴ് മടങ്ങ് തുകയാണ് ഇത്തവണ നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാത ഇരട്ടിപ്പിക്കൽ, ട്രാക്ക് നവീകരണം, സ്റ്റേഷൻ വികസനം, തുടങ്ങിയ വികസന പ്രവർത്തനങ്ങളാകും കേരളത്തിൽ നടത്തുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു. 35 സ്റ്റേഷനുകളാണ് അമൃത് ഭാരത് സ്റ്റേഷൻ വികസന പദ്ധതിയിലുള്ളത്. ഇവ എത്രയും പെട്ടെന്ന് പൂർത്തീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം–കന്യാകുമാരി പാതയിരട്ടിപ്പിക്കലിന് 365 കോടി രൂപ, ആലപ്പുഴ വഴിയുള്ള പാതയിരട്ടിപ്പിക്കലിന് 707 കോടി രൂപ എന്നിവ മാറ്റി വച്ചിട്ടുണ്ട്. എറണാകുളം–കുമ്പളം പാതയ്‌ക്ക് 105 കോടി, കുമ്പളം–തുറവൂർ പാതയ്‌ക്ക് 102 കോടി, തുറവൂർ–അമ്പലപ്പുഴ പാതയ്‌ക്ക് 500 കോടി എന്നിങ്ങനെയാണ് 707 കോടി രൂപ നീക്കി വച്ചിരിക്കുന്നത്.
ദക്ഷിണ റെയിൽവേയിലെ ഓട്ടോമാറ്റിക് സിഗ്നലിംഗ് പദ്ധതികൾക്കായി 42 കോടി രൂപ നീക്കി വച്ചിരിക്കുന്നതിന്റെ പ്രയോജനം എറണാകുളം–വള്ളത്തോൾ നഗർ സെക്‌ഷനിലെ പദ്ധതിക്ക് ലഭിക്കും. അങ്കമാലി-എരുമേലി ശബരിമല പാതയ്‌ക്ക് ഇത്തവണയും 100 കോടി വകയിരുത്തിയിട്ടുണ്ട്. പദ്ധതിയുടെ ചെലവ് പങ്കിടുന്നത് സംബന്ധിച്ച് കേരളം നിലപാട് വ്യക്തമാക്കിയാൽ മാത്രമാകും പദ്ധതി കേന്ദ്രം പരിഗണിക്കുക. കഴിഞ്ഞ വർഷം ലഭിച്ച 100 കോടി രൂപ തിരികെ നൽകിയിരുന്നു. ഇതിന് പുറമേ മേൽപ്പാല വികസനത്തിനും പിറ്റ് ലൈൻ പദ്ധതികൾക്കും കാര്യമായ തുക നീക്കി വച്ചിട്ടുണ്ട്.















