തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് വേണ്ടി സാഹിത്യ അക്കാദമി ആവശ്യപ്പെട്ടതുപ്രകാരം കേരളഗാനം എഴുതിയതിന് പിന്നാലെ താൻ അപമാനിതനായെന്ന ശ്രീകുമാരൻ തമ്പിയുടെ വെളിപ്പെടുത്തലിൽ ചർച്ചകൾ സജീവമാകുന്നു. നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഷമ്മി തിലകൻ വിഷയത്തിൽ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. അതുല്യകവി ശ്രീകുമാരൻ തമ്പിക്ക് പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
വരികളിലെ ‘ക്ലീഷേ’ പ്രയോഗങ്ങൾ തിരുത്താൻ തമ്പി സാർ തയ്യാറാകാതിരുന്നതിനാൽ കവിത നിരാകരിച്ചെന്ന് അക്കാദമി അദ്ധ്യക്ഷൻ നടത്തിയ പ്രസ്താവന അപലപനീയമാണെന്ന് ഷമ്മി വ്യക്തമാക്കി. ദേശീയഗാനം പോലെ കുട്ടികൾക്ക് പോലും ആലപിക്കാൻ കഴിയുന്ന തരത്തിലുള്ളതാകണം കേരളഗാനമെന്നും, അപ്രകാരം മലയാളത്തിൽ എഴുതാൻ നിലവിൽ തമ്പിസാർ മാത്രമേയുള്ളൂവെന്നും പറഞ്ഞ് കാലുപിടിച്ച് എഴുതിച്ച ശേഷം, അത് ക്ലീഷേയാണെന്ന് പറഞ്ഞ് അപമാനിച്ചത് ദുരുദ്ദേശപരമാണ്. ഇതിന് ചുക്കാൻ പിടിച്ചതിലൂടെ അക്കാദമി അദ്ധ്യക്ഷന്റെ കാപട്യം വെളിവായെന്നും ഷമ്മി തിലകൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
#കേരള_ഗാനം എന്ന നിലയിൽ പരിഗണിക്കാൻ സാഹിത്യ അക്കാദമി ഔദ്യോഗികമായി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ, അതുല്യ കവി ശ്രീകുമാരൻതമ്പി സാർ രചിച്ച ഗാനത്തിന്റെ പല്ലവി:-
“ഹരിതഭംഗി കവിത ചൊല്ലും എന്റെ കേരളം..!
സഹ്യഗിരി തൻ ലാളനയിൽ വിലസും കേരളം..!
ഇളനീരിൻ മധുരമൂറും എൻ മലയാളം..!
വിവിധ ഭാവധാരകൾ തൻ ഹൃദയസംഗമം..!”
വരികളിലെ #ക്ലീഷേ പ്രയോഗങ്ങൾ തിരുത്തൽ വരുത്താൻ തമ്പി സാർ തയ്യാറാകാതിരുന്നതിനാൽ കവിത നിരാകരിച്ചെന്ന് അക്കാദമി അദ്ധ്യക്ഷൻ നടത്തിയ പ്രസ്താവന അപലപനീയമാണ്..!
ദേശീയഗാനം പോലെ കുട്ടികൾക്ക് പോലും ആലപിക്കാൻ തക്കവണ്ണമുള്ളതായിരിക്കണം കേരള ഗാനം എന്നും, അപ്രകാരം മലയാളത്തിൽ എഴുതാൻ നിലവിൽ തമ്പി സാർ മാത്രമേ ഉള്ളൂ എന്നും പറഞ്ഞ് കാലുപിടിച്ച് എഴുതിച്ച ശേഷം അത് ക്ലീഷേ ആണ് എന്ന് പറഞ്ഞ് അപമാനിച്ചത് ദുരുദ്ദേശപരം തന്നെയാണ്..!
ഇത്തരമൊരു നീചമായ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുക വഴി അക്കാദമി അധ്യക്ഷന്റെ കാപട്യം വെളിവാകുന്നു..!
എന്തിന്…?! ആർക്കുവേണ്ടി..?!
എത്ര നികൃഷ്ടമായ ചെപ്പടിവിദ്യ കാട്ടിയും പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ തിരിക്കണമെന്ന് ഉന്നതതല സമ്മർദ്ദം വല്ലതുമുണ്ടോ..?
കഷ്ടം തന്നെ സാറോ…..!!?
#സ്വയംപ്രഖ്യാപിത_അന്താരാഷ്ട്രകവിയുടെ അറിവിലേക്കായി മഹാകവി കുമാരനാശാന്റെ #വീണപൂവിലെ 21-ാമത്തെ ശ്ളോകം ഞാൻ അലറി വിളിച്ചു പാടുന്നു…!
ഹാ! പാപമോമൽ മലരേ ബത നിന്റെ മേലും
ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തൻ
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ് കഴുകനെന്നും കപോതമെന്നും
ശ്രീകുമാരൻ തമ്പിയുടെ കേരളഗാനത്തിലെ പ്രയോഗങ്ങൾ പഴകിയതാണെന്നും ക്ലീഷെ ആണെന്നുമായിരുന്നു അക്കാദമി അദ്ധ്യക്ഷനായ കെ. സച്ചിദാനന്ദൻ പ്രതികരിച്ചത്. അതിനാലാണ് സമിതിയംഗങ്ങൾ ഗാനം ഒഴിവാക്കിയതെന്നും സച്ചിദാനന്ദൻ അവകാശപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ സമിതി അംഗമായ എം. ലീലാവതി മറ്റൊരു വെളിപ്പെടുത്തൽ നടത്തി. താൻ ആ പാട്ട് കേട്ടിട്ടില്ലെന്നായിരുന്നു അവർ പ്രതികരിച്ചത്.















