തൃശൂർ: ബ്യൂട്ടിപാർലർ ഉടമയായ ഷീലാ സണ്ണിയെ വ്യാജ ലഹരി കേസിൽ 72 ദിവസം ജയിലിലടച്ച സംഭവത്തിലെ പ്രധാന പ്രതിയെ കണ്ടെത്തി. ഷീലാ സണ്ണിയുടെ മരുമകളുടെ അനുജത്തി ലിവിയയുടെ സുഹൃത്തായ നാരായണ ദാസാണ് ഷീലയെ കുടുക്കുന്നതിനായി എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് വിവരം നൽകിയത്. ഷീലയുടെ ബന്ധുവിന്റെ സുഹൃത്താണ് ഇയാൾ. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ടിഎം മജു കേസിൽ ഇയാളെ പ്രതി ചേര്‍ത്ത് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
മാരക ലഹരിമരുന്നായ എൽഎസ്ഡി സ്റ്റാംപ് കൈവശം വച്ചിരുന്നെന്ന് കാണിച്ചാണ് ഷീലാ സണ്ണിയെ എക്സൈസ് അറസറ്റ് ചെയ്ത് 72 ദിവസം ജയിലിലടച്ചത്. പിന്നീട് നടത്തിയ രാസപരിശോധനയിൽ ഷീലയുടെ ബാഗിൽ നിന്ന് കണ്ടെത്തിയത് എൽഎസ്ഡി സ്റ്റാംപ് അല്ലെന്ന് തെളിഞ്ഞു. എന്നാൽ പരിശോധനാഫലം എക്സൈസ് സംഘം മറച്ചു വെച്ചു.
റിപ്പോര്‍ട്ട് പുറത്തായതോടെ ഷീലാ സണ്ണി ഹൈക്കോടതിയെ സമീപിച്ച് കേസ് റദ്ദാക്കി. അതിന് ശേഷമാണ് വ്യാജ സന്ദേശം നൽകിയ വ്യക്തിയെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത്.















