തിരുവനന്തപുരം: ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിന് 20 പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ. പൊതുഭരണവകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം പരമാവധി കുറയ്‌ക്കുമെന്ന് സത്യപ്രതിജ്ഞയ്‌ക്ക് മുമ്പ് ഗണേഷ്‌കുമാർ അറിയിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് പേഴ്‌സണൽ സ്റ്റാഫംഗങ്ങളുടെ എണ്ണം കുറയ്‌ക്കുന്നതെന്നായിരുന്നു ഗണേഷ് കുമാറിന്റെ വിശദീകരണം. പരമാവധി 25 പേരെ ഒരു മന്ത്രിക്ക് പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുത്താം.
പേഴ്‌സണൽ സെക്രട്ടറിയുടെയും ഡ്രൈവറുടെയും ഉത്തരവാണ് ആദ്യം പുറത്തിറക്കിയത്. ഇതിന് പിന്നാലെയാണ് പൊതുഭരണ വകുപ്പ് മുഴുവൻ സ്റ്റാഫുകളെയും ഉൾപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബർ 29നാണ് ഗതാഗത വകുപ്പ് മന്ത്രിയായി ഗണേഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ കെഎസ്ആർടിസിക്ക് ഇ ബസ് വേണ്ടെന്ന നിലപാടാണ് ഗണേഷ് സ്വീകരിച്ചത്. ഇതിന് ഇടതുമുന്നണിയിൽ പിന്തുണ ലഭിച്ചിരുന്നില്ല.















