പാലക്കാട്: കാർ ഓടിക്കുന്നതിനിടെ ചെവിയിൽ തൊട്ട യുവാവിന് മൊബൈൽഫോൺ ഉപയോഗിച്ചെന്നാരോപിച്ച് ചുമത്തിയ പിഴ ഒഴിവാക്കി തടിതപ്പി എംവിഡി. ഒറ്റപ്പാലം കയറംപാറ പാതിരിക്കോട് അറയ്‌ക്കൽ നാലകത്ത് മുഹമ്മദിന് ലഭിച്ച 2000 രൂപയുടെ പിഴയാണ് ഒഴിവാക്കിയത്.
കഴിഞ്ഞ സെപ്റ്റംബർ 13-ന് രാത്രി 7.35-നായിരുന്നു സംഭവം. മുഹമ്മദും ഭാര്യാപിതാവും ലക്കിടി-തിരുവില്വാമല റോഡിലൂടെ യാത്രചെയ്യുന്നതിനിടെയാണ് മിത്രാനന്ദപുരത്തെ എഐ കാമറ ദൃശ്യങ്ങളെടുത്തത്. കാറോടിച്ചിരുന്ന മുഹമ്മദ് ഇടതുകൈ കൊണ്ട് ഇടതുചെവിയിൽ തൊട്ടത് മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന രീതിയിലായിരുന്നു പിന്നീട് മോട്ടോർ വാഹന വകുപ്പിൽ നിന്നുവന്ന നോട്ടീസ്. എന്നാൽ നോട്ടീസിലെ ദൃശ്യത്തിൽ കൈയിൽ മൊബൈൽഫോൺ ഇല്ലെന്ന് വ്യക്തമായി കാണുന്നുണ്ടെന്നായിരുന്നു മുഹമ്മദിന്റെ ബന്ധുക്കൾ പറഞ്ഞിരുന്നത്.
മുഹമ്മദ് വിദേശത്തേക്ക് പോയതിന് പിന്നാലെയാണ് മൊബൈൽഫോൺ ഉപയോഗിച്ചതിന് 2,000 രൂപ പിഴയും മുന്നിലിരുന്ന സഹയാത്രികൻ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 500 രൂപയും ചുമത്തി നോട്ടീസ് ലഭിച്ചത്. മുഹമ്മദിന്റെ സഹോദരന്റെ പേരിലാണ് കാറിന്റെ ആർസി. പാലക്കാട് പാലക്കാട് മോട്ടോർവാഹനവകുപ്പ് എൻഫോഴ്‌സ്മെന്റ് ഓഫീസിലെത്തിയ ആർസി ഉടമ മുഹമ്മദ് ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് ബോധിപ്പിച്ചുയ ഉദ്യോഗസ്ഥർ വീണ്ടും ദൃശ്യങ്ങൾ പരിശോധിച്ചു. സംഭവത്തിൽ കഴമ്പുണ്ടെന്ന് കണ്ടതോടെ പിഴ ഒഴിവാക്കി തടിയൂരി.