തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് കേസിലെ പരാതിക്കാരൻ ഷോൺ ജോർജ്. ഭാര്യയുടെ പെൻഷൻ തുക കൊണ്ടാണ് മകൾ വീണ എക്‌സാലോജിക്കെന്ന സോഫ്റ്റ്‌വെയർ കമ്പനി സ്ഥാപിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത് തെറ്റാണെന്നാണ് എക്‌സാലോജിക്കിന്റെ ബാലൻസ് ഷീറ്റ് ചൂണ്ടിക്കാട്ടിയുള്ള ഷോണിന്റെ ആരോപണം.
ബാലൻസ് ഷീറ്റിൽ കമ്പനി തുടങ്ങാനായി വീണയുടെ നിക്ഷേപമായുള്ള ഒരു ലക്ഷം രൂപയും, വായ്പയായി കിട്ടിയ 78 ലക്ഷവുമാണ് കാണിച്ചിരിക്കുന്നത്. ഡയറക്ടറായ വീണയിൽ നിന്ന് തന്നെയെടുത്ത 78 ലക്ഷത്തിന്റെ വായ്പയാണ് യഥാർത്ഥത്തിൽ കമ്പനി മൂലധനമെന്നാണ് ഷോൺ വെളിപ്പെടുത്തിയിരിക്കുന്നത്. ഫേസ്ബക്കിലൂടെയാണ് മുഖ്യമന്ത്രിക്കും വീണാ വിജയനുമെതിരെ ഷോൺ രംഗത്തെത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. കേരള നിയമസഭയിൽ തന്റെ മകളുടെ കമ്പനി ഭാര്യ കമല വിജയന്റെ പെൻഷൻ ക്യാഷ് കൊണ്ടാണ് തുടങ്ങിയതെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം നിയമസഭയിൽ പറഞ്ഞിരുന്നു . ഇത് തെറ്റാണെന്ന് തെളിയിക്കുന്ന വീണ വിജയന്റെ എക്‌സാലോജിക് കമ്പനി നൽകിയ ബാലൻസ് ഷീറ്റിൽ കമ്പനി തുടങ്ങാൻ ഉപയോഗിച്ച പണം എത്രയാണെന്ന് വ്യക്തമാക്കുന്ന രേഖ ഇതോടൊപ്പം നൽകുന്നു. ഇതിൽ സഭാ സമിതി അന്വേഷിക്കണം.















