ന്യൂഡൽഹി : അയോദ്ധ്യയിലെ രാം ലല്ല വിഗ്രഹം കണ്ടവർ ആരും ആ കണ്ണുകൾ മറക്കില്ല . ആ കണ്ണുകളാണ് ഏറെ ഭക്തരെയും ആകർഷിച്ചത് . അഞ്ചു വയസുകാരൻ ബാലന്റെ ജീവസുറ്റ മിഴികളിൽ കുസൃതിയും , സ്നേഹവും , ദയയും ദർശിച്ചവർ അനവധിയാണ് . ഇന്ന് ഇതാ വിഗ്രഹത്തിനായി ആ മിഴികൾ നിർമ്മിച്ച സ്വർണ ഉളിയും വെള്ളി ചുറ്റികയും സമൂഹ മാദ്ധ്യമത്തിൽ പങ്ക് വച്ചിരിക്കുകയാണ് ശില്പി അരുൺ യോഗിരാജ്.
ദൈവികതയും നിഷ്കളങ്കതയും തുളുമ്പിയ ആ കണ്ണുകൾ നിർമ്മിക്കാൻ 20 മിനിറ്റ് സമയമാണ് എടുത്തതെന്ന് മുൻപ് അദ്ദേഹം പറഞ്ഞിരുന്നു. കണ്ണുകൾ ഉണ്ടാക്കുന്നതിന് മുമ്പ് താൻ സരയൂ നദിയിൽ കുളിച്ചുവെന്നും, ഹനുമാൻ ഗർഹിയിലും കനക് ഭവനിലും പൂജയ്‌ക്ക് പോയി പ്രാർത്ഥിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 10 തരം കണ്ണുകൾ ഉണ്ടാക്കാൻ അറിയാമായിരുന്നതിനാൽ ഞാൻ വളരെ ആശയക്കുഴപ്പത്തിലായിരുന്നു. പിന്നെ, എനിക്ക് ഏറ്റവും നല്ലതെന്ന് തോന്നിയത് തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.