ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ഉച്ചഭക്ഷണം പുതിയ അനുഭവമായിരുന്നുവെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി. കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രിയുടെ വ്യക്തിപരമായ കാര്യങ്ങളും മറ്റുമാണ് സംസാരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
വളരെ അപ്രതീക്ഷിതമായിട്ടുള്ള ക്ഷണമാണ് ഉച്ചയ്‌ക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ചത്. തികച്ചും സൗഹൃദപരമായിട്ടുള്ള സംസാരമായിരുന്നു കൂടിക്കാഴ്ചയിൽ നടന്നത്. പരോക്ഷമായി പോലും രാഷ്‌ട്രീയ പരാമർശങ്ങൾ അതിലേക്ക് കടന്നു വന്നിട്ടില്ലെന്ന് ഉറപ്പ് പറയാനാകും. അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ, ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്തും ഇപ്പോഴുമുള്ള ദിനചര്യകൾ അതെല്ലാമാണ് അദ്ദേഹം ഞങ്ങളുമായി സംസാരിച്ചത്. പ്രധാനമന്ത്രിയുമായി സംസാരിക്കുന്നു എന്ന തോന്നലുപോലും ഉണ്ടായില്ല. ജീവിതത്തിലെ പുതിയ അനുഭവമായിരുന്നു. സന്തോഷകരമായ അനുഭവം തന്നെയായിരുന്നു അത്, ഒരു സംശയവുമില്ല -പ്രേമചന്ദ്രൻ പറഞ്ഞു.
ഇന്നലെ ബജറ്റ് സമ്മേളനം തീരും മുമ്പാണ് എൻ.കെ പ്രേമചന്ദ്രൻ അടക്കം തിരഞ്ഞെടുക്കപ്പെട്ട എട്ട് എം.പിമാർക്ക് പാർലമെന്റ് ഹൗസിലെ ക്യാന്റീൽ പ്രധാനമന്ത്രി അപ്രതീക്ഷിത ഉച്ചവിരുന്ന് നൽകിയത്. പ്രതിപക്ഷ മുന്നണിയിൽ നിന്നും ഉച്ചവിരുന്നിന് ക്ഷണം ലഭിച്ച ഏകവ്യക്തി എൻ.കെ പ്രേമചന്ദ്രനായിരുന്നു.