കൊൽക്കത്ത: ബംഗാളിലെ സന്ദേശ്ഖാലിയിലുണ്ടായ ബലാത്സംഗക്കേസിൽ പ്രതികരിച്ച് ദേശീയ പട്ടികജാതി കമ്മീഷൻ. ദേശീയ പട്ടികജാതി കമ്മീഷൻ ചെയർപേഴ്സൺ അരുൺ ഹൽദറും കമ്മീഷൻ അംഗമായ അഞ്ജു ബാലയും സന്ദേശ്ഖാലിയിലെത്തി ബലാത്സംഗത്തിനിരയായ സ്ത്രീകളെ സന്ദർശിച്ചു. സംസ്ഥാന മുഖ്യമന്ത്രിയും ഒരു സ്ത്രീയാണ്. ഇന്നത്തെ കാലത്തും സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഇതുപോലെയൊന്ന് സംഭവിക്കുന്നത് ലജ്ജാകരമാണെന്നും ദേശീയ പട്ടികജാതി കമ്മീഷൻ അംഗം അഞ്ജു ബാല പറഞ്ഞു.
‘മുഖ്യമന്ത്രി മമതാ ബാനർജി ഒന്നും വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഇക്കാര്യത്തിൽ സംസ്ഥാന പോലീസും ഒരു നടപടികളും സ്വീകരിക്കുന്നില്ല. സ്ത്രീകൾക്കെതിരായ പീഡനക്കേസിൽ ഇതുവരെയും എഫ്ഐആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ല. രാജ്യം ഒരിക്കലും അവരോട് ക്ഷമിക്കില്ല. ഇവിടെ സ്ത്രീകളും പെൺകുട്ടികളും സുരക്ഷിതരല്ല. അതിനാൽ സന്ദേശ്ഖാലിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്’- അവർ പറഞ്ഞു.
സന്ദേശ്ഖാലിയിലെ ജനങ്ങൾക്ക് ഒരുപാട് പറയാനുണ്ട്. അത് കേൾക്കാനാണ് ഞങ്ങൾ ഇവിടെയെത്തിയതെന്നും നാളെ രാവിലെ 11 മണിക്ക് രാഷ്ട്രപതിക്ക് റിപ്പോർട്ട് അയയ്ക്കുമെന്നും പട്ടികജാതി കമ്മീഷൻ ചെയർപേഴ്സൺ അരുൺ ഹൽദർ പ്രതികരിച്ചു.