ന്യൂഡൽഹി: 2030-ഓടെ ഇന്ത്യയും ഗ്രീസും തമ്മിലുളള ഉഭയകക്ഷി വ്യാപാരം രണ്ട് മടങ്ങായി വർധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്രീസ് പ്രധാനമന്ത്രി കിര്യേകാസ് മിറ്റ്‌സോടാക്കീസിന്റെ ഇന്ത്യാ സന്ദർശനം, ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തമായതിന്റെ പ്രതിഫലനമാണെന്ന് ഉഭയകക്ഷി കൂടിക്കാഴ്ചയ്‌ക്ക് ശേഷം നടത്തിയ സംയുക്ത പ്രസ്താവനയിൽ പ്രധാനമന്ത്രി പറഞ്ഞു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന റെയ്സീന ഡയലോഗിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് കിര്യേകാസ് മിറ്റ്‌സോടാക്കീസ് ഇന്ത്യയിൽ എത്തിയത്.
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര എന്നിവരും പ്രതിനിധിതല ചർച്ചയിൽ പങ്കെടുത്തു.

2023-ൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ കരാറിന്റെ പുരോഗതിയിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. 16 വർഷത്തിന് ശേഷമുള്ള ഗ്രീക്ക് തലവന്റെ ഇന്ത്യാ സന്ദർശനം ചരിത്രപരമായ സന്ദർഭമാണ്. 2030-ഓടെ ഉഭയകക്ഷി വ്യാപാരം രണ്ട് ഇരട്ടിയാക്കാനുള്ള ദൗത്യം പുരോഗമിക്കുകയാണ്. കാർഷിക മേഖലയിൽ തുടങ്ങി ഫാർമ, മെഡിക്കൽ ഉപകരണങ്ങൾ, സാങ്കേതികവിദ്യ, നൈപുണ്യ വികസനം, ബഹിരാകാശം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കും. പരസ്പര സഹകരണത്തിന് പുതിയ ദിശാബോധം നൽകുന്ന നിരവധി പുതിയ അവസരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പ്രതിരോധ- സുരക്ഷ രംഗത്ത് വർധിച്ചുവരുന്ന സഹകരണം ആഴത്തിലുള്ള ബന്ധത്തിന്റെ തെളിവാണ് . പ്രതിരോധ വ്യവസായ മേഖലയിലെ ഒന്നിച്ചുള്ള പ്രവർത്തനത്തിനുള്ള സാധ്യതകൾ ആരായും. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇരു രാജ്യങ്ങളും ഒന്നിച്ച് നിലകൊള്ളുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഭാരതവും ഗ്രീസും തമ്മിലുള്ള ബന്ധത്തിന് രണ്ടായിരം വർഷത്തിലേറെ പഴക്കമുണ്ട്. രണ്ടും ലോകത്തിലെ തന്നെ അതിപുരാതന സംസ്‌കാരങ്ങളാണ്. പുരാതന കാലം മുതൽ തന്നെ ഇരുവരും തമ്മിൽ വ്യാപാര- സാംസ്‌കാരിക കൈമാറ്റം നിലവിലുണ്ട്. ഈ ബന്ധങ്ങൾക്ക് ആധുനിക രൂപം കൈവരാനുള്ള ശ്രമമാണ് നടക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പങ്കാളിത്ത കരാർ എത്രയും വേഗം യാഥാർത്ഥ്യമാക്കുമെന്നും- പ്രധാനമന്ത്രി പറഞ്ഞു .















