കൊൽക്കത്ത: സന്ദേശ്ഖാലി ബലാത്സംഗക്കേസിൽ മുഖ്യമന്ത്രി മമത മറയ്ക്കാൻ ശ്രമിക്കുന്ന യഥാർത്ഥ്യങ്ങൾ വെളിപ്പെടുത്തുന്ന ഡോക്യുമെന്ററി പുറത്തിറക്കി ബിജെപി. തൃണമൂൽ കോൺഗ്രസിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ഡോക്യുമെന്ററിയുമായി ബിജെപി രംഗത്തെത്തിയത്. സന്ദേശ്ഖാലിയിൽ മമത മറയ്ക്കാൻ ശ്രമിക്കുന്ന യാഥാർത്ഥ്യങ്ങളുടെ നേർചിത്രമാണ് 20 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി വരച്ചുകാട്ടുന്നത്.
തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖും സഹായികളും എങ്ങനെയാണ് സ്ത്രീകളുടെ സ്വത്തുക്കൾ തട്ടിയെടുക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തെന്ന് വിവരിക്കുന്ന ഡോക്യുമെന്ററിയാണ് പുറത്തുവന്നിരിക്കുന്നത്. സന്ദേശ്ഖാലിയിലെ സ്ത്രീകൾ എത്രത്തോളം ലൈംഗിക ചൂഷണം നേരിട്ടിട്ടുണ്ടെന്നും ഈ ഡോക്യുമെന്ററി വ്യക്തമാക്കുന്നു.
ഞങ്ങളെ ഞെട്ടിക്കുന്ന ഒരു സത്യമാണിതെന്ന അടിക്കുറിപ്പോടെയാണ് ബിജെപി ഡോക്യുമെന്ററി പുറത്തുവിട്ടത്. ‘നമ്മെ വേദനിപ്പിക്കുന്ന ഒരു സത്യം. നമ്മുടെ മനസാക്ഷിയെ ഉലയ്‌ക്കുന്ന ഒരു സത്യം. സന്ദേശ്ഖാലിയുടെ സത്യം, മമത മറയ്ക്കാൻ ശ്രമിക്കുന്ന സത്യം’ – ബിജെപി എക്സിൽ കുറിച്ചു.















