തിരുവനന്തപുരം: ബഹിരാകാശ മേഖലയിൽ ഭാരതത്തിന്റെ മുന്നേറ്റം രാജ്യത്തെ യുവജനങ്ങൾക്കിടയിൽ ശാസ്ത്ര മനോഭാവത്തിന്റെ വിത്തുകൾ പാകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി ഇന്ത്യ കുതിക്കാനൊരുങ്ങുന്ന വേളയിൽ തന്നെയാണ് ഗഗൻയാനും കുതിക്കുന്നത്. ബഹിരാകാശ രംഗത്തെ പുത്തൻ തലത്തിലേക്ക് എത്തിക്കാൻ ഈ സുപ്രധാന ദൗത്യത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബഹിരാകാശ രംഗത്ത് ഇന്ത്യ ഒന്നാമതെത്തും. ഇസ്രോയിലെ സ്ത്രീ ശക്തിയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. 5000-ത്തിലധികം സ്ത്രീകളാണ് ഇസ്രോയുടെ നേതൃനിരയിലുള്ളത്. ബഹിരാകാശ രംഗത്ത് സ്ത്രീശക്തിക്ക് വലിയ പ്രാധാന്യമാണുള്ളതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഓഗസ്റ്റ് 23-ലെ ചന്ദ്രയാന്റെ വിജയം യുവാക്കളിൽ പ്രത്യാശ ജനിപ്പിച്ചു. വീണ്ടും ചന്ദ്രനിലേക്ക് ഭാരതം പോകുമെന്നും ഭാരതത്തിന്റെ റോക്കറ്റിൽ യാത്രികർ ഇനിയും ചന്ദ്രനിലിറങ്ങുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
2025 അവസാനത്തോടെയാകും ഗഗൻയാൻ ദൗത്യം വിക്ഷേപിക്കുക. ദൗത്യത്തിന് മുന്നോടിയായി ഇസ്രോ 20-ഓളം വെല്ലുവിളി നിറഞ്ഞ പരീക്ഷണ ദൗത്യങ്ങൾ നടത്തും. ഈ വർഷം അവസാനത്തോടെ വ്യോമമിത്രക റോബോട്ടിനെ ബഹിരാകാശത്തേക്ക് അയക്കും. ഇതിന് ശേഷം രണ്ട് തവണ കൂടി ആളില്ലാ വിക്ഷേപണം നടത്തിയതിന് ശേഷമാകും നാലംഗ സംഘം യാത്ര പുറപ്പെടുക. TV-D1, D2, D3, D4 എന്നിങ്ങനെ നാല് ടെസ്റ്റ്-അബോർട്ട് മിഷനുകൾ ഉണ്ടാകും. LVM3-G1, G2 എന്നിങ്ങനെ രണ്ട് അൺ-ക്രൂഡ് മിഷനുകളും ദൗത്യത്തിന്റെ ഭാഗമായി നടത്തും. മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ ആദ്യ ദൗത്യമാണ് ഗഗൻയാൻ. ഭൂമിയിൽനിന്ന് 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ നാല് ദിവസങ്ങളോളം തങ്ങി പഠനങ്ങൾ നടത്തുകയാണ് നാലംഗ സംഘത്തിന്റെ ലക്ഷ്യം.
40 വർഷത്തിന് ശേഷം ഇന്ത്യൻ പൗരൻ നടത്തുന്ന ബഹിരാകാശ യാത്രയാണിതെന്ന് പ്രധാനമന്ത്രി നാലംഗ സംഘത്തെ പ്രഖ്യാപിച്ച് കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കേവലം നാല് വ്യക്തികളല്ല അവരെന്നും 140 കോടി ഭാരതീയരുടെ പ്രതീക്ഷകളെ ബഹിരാകാശത്തേക്ക് എത്തിക്കുന്നവരാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
റേക്കറ്റുകളുടെ ജന്മസ്ഥലവും ബഹിരാകാശ വിക്ഷേപണങ്ങളുടെ കേന്ദ്രവുമാണ് തുമ്പ. ഇസ്രോയുടെ ചരിത്രത്തിലെ മറ്റൊരു സുവർണ ദിനമാണ് ഇന്ന്. 40 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി തുമ്പയിലെ വി.എസ്.എസ്.സി സന്ദർശിക്കുന്നതെന്ന് ഇസ്രോ മേധാവി പറഞ്ഞു. കേന്ദ്രമന്ത്രി വി. മുരളീധരൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പ്രധാനമന്ത്രി ദൗത്യസംഘത്തെ പ്രഖ്യാപിച്ചത്.















