തൃശൂര്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 50 വര്‍ഷം കഠിനതടവും മൂന്ന് ലക്ഷത്തി എഴുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. വലക്കാവ് മണ്ണൂര്‍ ഇമ്മട്ടി വീട്ടില്‍ എബിനെ (24) ആണ് കോടതി ശിക്ഷിച്ചത്. തൃശൂര്‍ അതിവേഗ പോക്‌സോ കോടതി ജഡ്ജി ജയപ്രഭുവാണ് കേസില് ശിക്ഷ വിധിച്ചത്. പിഴ തുക അടയ്‌ക്കാത്തപക്ഷം മൂന്ന് വര്‍ഷവും രണ്ടു മാസവും കൂടി അധിക തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നുണ്ട്.
കേസിനാസ്പദമായ സംഭവം നടന്നത് 2021 ഏപ്രില്‍ മാസത്തിലായിരുന്നു. 2020 ജനുവരി മുതല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതി പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്നും 2021 ഏപ്രില്‍ മുതല്‍ അടുത്തവര്‍ഷം സെപ്തംബര്‍ വരെ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നുമാണ് കേസ്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 32 രേഖകളും ആറ് തൊണ്ടിമുതലുകളും ഹാജരാക്കി.















