കൊൽക്കത്ത: സന്ദേശ്ഖാലിയിൽ ഗ്രാമവാസികളുടെ ഭൂമി നേതാക്കൾ അനധികൃതമായി കയ്യേറിയതുമായി ബന്ധപ്പെട്ട് നടപടികൾ ആരംഭിച്ചു. ഗ്രാമവാസികൾ നൽകിയ പരാതിയിന്മേൽ പലർക്കും ഭൂമി തിരിച്ച് നൽകി തുടങ്ങിയതായാണ് വിവരം. ബെർമജൂരിൽ ഉൾപ്പെടെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഭൂപരിഷ്കരണ വകുപ്പാണ് സ്വത്തുക്കൾ തിരികെ നൽകാൻ നടപടി സ്വീകരിച്ചത്.
തിങ്കളാഴ്ച വരെ 150ഓളം ഗ്രാമീണർക്ക് സന്ദേശ്ഖാലിയിൽ അവരുടെ ഭൂമി തിരിച്ച് പിടിക്കാൻ സാധിച്ചതായാണ് റിപ്പോർട്ട്. ഭൂമി തർക്കവും കയ്യേറ്റവുമായി ബന്ധപ്പെട്ട് 400ഓളം പരാതികളാണ് ഇതുവരെ പോലീസിൽ ലഭിച്ചത്. ഇതിൽ 150 പേർത്താണ് ഭൂമി രേഖകൾ തിരിച്ച് നൽകിയതെന്ന് നോർത്ത് 24 പർഗാനാസ് ഡിഎം ശരദ് കുമാർ ദ്വിവേദി പറഞ്ഞു.
ഭൂമി കയ്യേറി ചില കൃഷിയിടങ്ങൾ മത്സ്യ ഫാമുകളാക്കി മാറ്റിയിട്ടുണ്ട്. ഇവ പൂർവ്വസ്ഥിതിയിലാക്കുന്നതിനുള്ള നടപടികൾ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. ത്രിമോഹിനി, കഹാർപാര, പത്രപാര, ബെർമജൂർ, ജെലിയാഖലി എന്നിവിടങ്ങളിൽ പ്രശ്നം രൂക്ഷമായ സാഹചര്യത്തിലാണ് ഭൂമി തിരിച്ച് നൽകുന്ന നടപടികൾ വേഗത്തിലാക്കാൻ സർക്കാർ തീരുമാനിക്കുന്നത്.