മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി കുതിക്കാനൊരുങ്ങുന്നവരെല്ലാം ഭാരതീയ വ്യോമസേനയിലെ ടെസ്റ്റ് പൈലറ്റുമാരാണ്. ഗ്രൂപ്പ് ക്യാപ്റ്റൻമാരായ പ്രശാന്ത് ബാലകൃഷ്ണൻ നായർ, അജിത് കൃഷ്ണൻ, അങ്കത് പ്രതാപ്, വിംഗ് കമാൻഡർ ശുഭാൻഷു ശുക്ല എന്നിവരാണ് ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടവർ. എന്തുകൊണ്ടാണ് ടെസ്റ്റ് പൈലറ്റുമാരെ മാത്രം തിരഞ്ഞെടുത്തതെന്ന് ഒരു പക്ഷേ ചിലരിലെങ്കിലും സംശയം ജനിപ്പിച്ചിട്ടുണ്ടാകും.
അതിസാഹസികമായാണ് ബഹിരാകാശ യാത്രകൾ. ബഹിരാകാശ യാത്രികരെ പോലെ ദുർഘടമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കാൻ ശേഷിയുള്ളവരാണ് വ്യോമസേനയുടെ ടെസ്റ്റ് പൈലറ്റുമാരും. അവരുടെ പരിശീലന രീതി മെച്ചപ്പെട്ട തലത്തിലാണ്. ഫൈറ്റർ പൈലറ്റുമാരും ജെറ്റ് വിമാനം പറത്തുന്നവരും ഒരുപരിധി വരെ സാചര്യങ്ങളെ അഭിമുഖീകരിക്കാൻ സജ്ജരാണ്. ബഹിരാകാശത്ത് എത്തുമ്പോൾ മനുഷ്യ ശരീരം സാധാരണഗതിയിലാവില്ല പ്രതികരിക്കുക. ഇത്തരം പ്രതിസന്ധികളോട് പൊരുത്തപ്പെടാൻ എളുപ്പത്തിൽ ടെസ്റ്റ് പൈലറ്റുമാർക്ക് സാധിക്കും എന്നുള്ളതിനാലാണ് ഇവരെ തിരഞ്ഞെടുക്കുന്നത്. 60-ഓളം പൈലറ്റുമാരുടെ പട്ടികയിൽ നിന്നാണ് നാല് പേരിലേക്കെത്തിയത്. 2020-ലായിരുന്നു ഇവരുടെ തിരഞ്ഞെടുപ്പ്.
അതികഠിനമായ പരിശീലനങ്ങൾക്കാണ് സംഘം വിധേയമായത്. 13 മാസം റഷ്യയിലായിരുന്നു പരിശീലനം. ബഹിരാകാശത്തെ അനന്തരീക്ഷം, റേഡിയേഷൻ, മഞ്ഞിലേ കടലിലോ മരുഭൂമിയിലോ വീണാൽ അതിജീവിക്കുന്നതിന് ആവശ്യമായ പരിശീലനങ്ങൾ തുടങ്ങിയവ ഘട്ടം ഘട്ടമായി ഇവരെ പരിശീലിപ്പിച്ചു. ഗഗാറിയൻ കോസ്മനോട്ട് ട്രെയിനിംഗ് സെന്ററിലായിരുന്നു പരിശീലനം. ഗുരുത്വാകർഷണ ബലം പൂജ്യമാകുന്ന അവസ്ഥയിൽ ഫ്ലെെറ്റ് സ്യൂട്ട് ധരിക്കാനും വെള്ളം കുടിക്കാനും ആഹാരം കഴിക്കാനുമൊക്കെ യാത്രികരെ പരിശീലിപ്പിച്ചു.
റഷ്യയിൽ നിന്ന് തിരികെയെത്തിയ സംഘം 2021 മുതൽ ബെംഗളൂരുവിലെ ഹ്യുമൻ സ്പേസ് ഫ്ലൈറ്റ് സെൻ്ററിൽ പരിശീലനം തുടർന്നു. റോക്കറ്റിന്റെയും സ്പേസ് ക്രാഫ്റ്റിന്റെയും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇവരെ പഠിപ്പിച്ചിട്ടുണ്ട്. ശാരീരിക പരിശീലനം, എയ്റോ മെഡിക്കൽ ട്രെയിനിംഗ്, യോഗ, പറക്കൽ പരിശീലനം തുടങ്ങിയവയും ഇവർ സ്വായത്തമാക്കി. ഇസ്രോ, ഡിആർഡിഒ, വ്യോമസേന എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ ഉൾപ്പെടുന്ന സംഘമാണ് പദ്ധതി തയ്യാറാക്കിയത്.
ഡിഫൻസ് ഫുഡ് റിസർച്ച് ലബോറട്ടറി (ഡിഎഫ്ആർഎൽ) ആണ് ബഹിരാകാശ യാത്രികർക്കായുള്ള ഭക്ഷണം തയ്യാറാക്കുന്നത്. ഇഡ്ഡലി. ഉപ്പുമാവ്, ബിരിയാണി, വെജിറ്റബിൾ പുലാവ്, ദാൽ കറി, മിക്സഡ് വെബിറ്റബിൾ കതറി, ചപ്പാത്തി തുടങ്ങി വിഭവ സമൃദ്ധമായ വിഭവങ്ങളാണ് മൈസൂരിൽ തയ്യാറാക്കുന്നത്. ആഴ്ചകളോളം കേടുകൂടാതെ സൂക്ഷിക്കാനാകുന്ന റെഡി ടു ഈറ്റ് ഭക്ഷണമാണ് ഇവ. പ്രത്യേക പാക്കിംഗിലാകും ഇവ . പാനീയങ്ങൾക്ക് പ്രത്യേകം തയ്യാറാക്കിയ സ്ട്രോ ഉൾപ്പെടയുള്ള സാഷെ ഉണ്ടാകും.
തിരഞ്ഞെടുക്കപ്പെട്ടവരിൽ മൂന്ന് പേർക്ക് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ പരിശീലനം നൽകുമെന്നും ഒരാളെ ദൗത്യത്തിന് മുൻപ് തന്നെ അവരുടെ ബഹിരാകാശ നിലയമായ ഐഎസ്എസിലേക്ക് കൊണ്ടുപോകുമെന്നും ഇസ്രോ മേധാവി എസ്. സേമനാഥ് പറഞ്ഞു. ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായി കൂടുതൽ പരിശീലനം ലഭിക്കാനും ഡിസൈൻ കൃത്യമാക്കാനുമാണ് നാസയുടെ സഹകരണത്തോടെയുള്ള ബഹിരാകാശ യാത്ര.















