തിരുവനന്തപുരം: അഴിമതിയും ഖജനാവ് ചോർച്ചയും ഇല്ലാതായ പത്ത് വർഷത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ജാതിയും മതവും സമുദായവും നോക്കാതെ അർഹരായവർക്ക് എല്ലാം ലഭ്യമായ സദ്ഭരണമാണ് രാജ്യം കണ്ടതെന്നും അദ്ദേഹം പറഞ്ഞു. വാമനപുരം മണ്ഡലം എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നാം തവണയും നരേന്ദ്രമോദി സർക്കാർ തന്നെ അധികാരത്തിലെത്തുമെന്നത് എല്ലാവരും അംഗീകരിച്ച് കഴിഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിൽ രാജ്യം വലിയ കുതിപ്പാണ് നടത്തിയത്. വീട്, കുടിവെള്ളം, ശുചിമുറികൾ ഇവയെല്ലാം അർഹരായവർക്ക് ലഭിച്ചു. റോഡ്, റെയിൽ ഗതാഗതത്തിൽ വൻ മുന്നേറ്റമുണ്ടായി. യുവാക്കൾക്ക് കൂടുതൽ തൊഴിലവസരവും സ്ത്രീകൾക്ക് സംരഭങ്ങൾക്കുള്ള സഹായവും ലഭിച്ചു.
രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രസംഗിക്കാൻ എഴുന്നേൽക്കുമ്പോൾ ഇറങ്ങിപ്പോകുന്ന ജനപ്രതിനിധിയെ തെരഞ്ഞെടുക്കണോ അദ്ദേഹത്തെ പിന്തുണക്കുന്നയാളെ തിരഞ്ഞെടുക്കണോ എന്നതാണ് കേരളത്തിലെ വോട്ടർമാരുടെ മുന്നിലുള്ള ചോദ്യം. രാഷ്‌ട്രീയ പാരമ്പര്യവും ചിന്താശേഷിയും ഉള്ളവരുടെ മണ്ഡലമാണ് ആറ്റിങ്ങൽ. എന്നാൽ വികസനത്തിന്റെ നേത്യത്വം നൽകാൻ കഴിവുള്ള കരങ്ങൾ ഇല്ലാതെ പോയിയെന്നും അദ്ദേഹം പറഞ്ഞു.















