കൊച്ചി: പിതൃസ്മരണ പുതുക്കി ആലുവ മണപ്പുറത്ത് ബലിതർപ്പണം നടത്തി ആയിരങ്ങൾ. ശിവരാത്രിയോടനുബന്ധിച്ച് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ അർദ്ധരാത്രിയോടെ ആരംഭിച്ച ബലിതർപ്പണം നാളെ ഉച്ച വരെ നീളും. 116 ബലിത്തറകളാണ് മണലപ്പുറത്ത് സജ്ജമാക്കിയിരിക്കുന്നത്. ഒരേ സമയത്ത് 5,000 പേർക്ക് ബലിയിടാനുള്ള സൗകര്യമുണ്ട്.
ആലുവയിലെ ഗതാഗത നിയന്ത്രണം ഇന്നും തുടരും. മണപ്പുറത്ത് പാർക്കിംഗ് സൗകര്യമുണ്ട്. മണപ്പുറത്തേക്കുള്ള കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയിൽനിന്ന് ജിസിഡിഎ റോഡ് വഴി പോകണം. മണപ്പുറം ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ ഓൾഡ് ദേശംറോഡുവഴി പറവൂർ കവലയിലെത്തണം. തോട്ടയ്‌ക്കാട്ടുക്കരയിൽനിന്ന് മണപ്പുറത്തേക്ക് വാഹനഗതാഗതം നിരോധിച്ചു.
പെരുമ്പാവൂരിൽ നിന്നുവരുന്ന കെഎസ്ആർടിസി ബസുകൾ പമ്പ്കവല വഴി ടൗൺഹാളിന് മുൻവശമുള്ള താത്കാലിക സ്റ്റാൻഡിലെത്തി മടങ്ങണം. സ്വകാര്യ ബസുകൾ ഡിപിഒ ജംഗ്ഷൻ, സർക്കാർല ആശുപത്രി, കാരോത്തുകുഴി വഴി സ്റ്റാൻഡിലെത്തണം. തിരികെ ബാങ്ക് കവല, മെട്രോ സർവീസ് റോഡിലൂടെ പുളിഞ്ചോടിലെത്തി കാരോത്തുകുഴി വഴി ഗവ. ഹോസ്പിറ്റൽ, ആർ.എസ്, പമ്പ് ജംഗ്ഷൻവഴി പോകണം. നാളെ രാത്രി എട്ടുമുതൽ ബാങ്ക്കവല തുടങ്ങി ടൗൺ ഹാൾവരെ വാഹനഗതാഗതം അനുവദിക്കില്ല.















