ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി നിയമത്തിന്റെ വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസർക്കാർ. 2019ൽ ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു പൗരത്വ നിയമമെന്നും ഉടൻ തന്നെ സിഎഎ ഓൺലൈൻ പോർട്ടൽ ആരംഭിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമം സംബന്ധിച്ച ചട്ടങ്ങളാണ് വിജ്ഞാപനത്തിൽ ഉണ്ടാകുക. പോർട്ടൽ മുഖേന പൗരത്വം വേണ്ടവർക്ക് നിബന്ധനകൾ പാലിച്ച് അപേക്ഷ സമർപ്പിക്കാൻ കഴിയും.
2019ൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലായിരുന്നു സിഎഎ ബിൽ പാസാക്കിയത്. നിലവിൽ വിജ്ഞാപനം പുറത്തിറക്കിയതോടെ നിയമം പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നും അഭയം തേടി ഭാരതത്തിലെത്തിയ ന്യൂനപക്ഷങ്ങൾക്ക് (ഹിന്ദു, സിഖ്. ജൈൻ, പാഴ്സി, ബുദ്ധിസ്റ്റ്, ക്രിസ്ത്യൻ) പൗരത്വം നൽകുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ നിയമമാണിത്.















