കോഴിക്കോട്: സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് രോഗികൾ. കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം രൂക്ഷമായിരിക്കുകയാണ്. സ്റ്റോക്ക് തീർന്നതിനെ തുടർന്ന് മെഡിക്കൽ കോളേജിനോട് ചേർന്നുള്ള ഫാർമസി അടച്ചിട്ട് ദിവസങ്ങളായി. ഡയാലിസിസ്, കാൻസർ അടക്കം രോഗമുള്ളവരാണ് ദുരിതത്തിലായിരിക്കുന്നത്.
എട്ട് മാസത്തെ പണം കുടിശ്ശിക ആയതിനെ തുടർന്ന് വിതരണക്കാർ മരുന്ന് വിതരണം നിർത്തിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കുടിശിക ലഭിക്കും വരെ ഇത്തരത്തിൽ മുന്നോട്ട് പോകാനാണ് വിതരണക്കാരുടെ നിലപാട്. നൽകാനുള്ള 30 കോടി രൂപ കുടിശിക തീർത്തില്ലെങ്കിൽ മാർച്ച് 31-ഓടെ സ്റ്റെന്റ് അടക്കമുള്ള ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കമ്പനികളും വിതരണം നിർത്തിവയ്‌ക്കുമെന്നും വിതരണക്കാർ അറിയിച്ചിട്ടുണ്ട്.
ജീവൻ രക്ഷാ മരുന്നുകൾ, ശസ്ത്രക്രിയ ഉപകരണങ്ങൾ, ഫ്ലൂയിഡുകൾ എന്നിവ വാങ്ങിയ ഇനത്തിലാണ് എട്ട് മാസമായി പണം നൽകാതെ സർക്കാർ വിതരണക്കാരെ വലയ്‌ക്കുന്നത്. നിരവധി രോഗികളാണ് സർക്കാരിന്റെ ക്രൂരതയ്‌ക്ക് ഇരയാകുന്നത്.