തിരുവനന്തപുരം: മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് ഉൾപ്പെട്ട വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ അച്ചടക്ക നടപടി നേരിട്ട അദ്ധ്യാപകന് പ്രിൻസിപ്പലിന്റെ ചുമതല നൽകാൻ നീക്കം. എംഎസ്എം കോളേജിലെ മുൻ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് താഹക്ക് വീണ്ടും ചുമതല നൽകിയേക്കുമെന്നാണ് വിവരം.
ഡോ. മുഹമ്മദ് താഹയ്‌ക്ക് പ്രിൻസിപ്പലിന്റെ പൂർണ ചുമതല നൽകുന്ന ഫയൽ ഇന്നത്തെ സിൻഡിക്കേറ്റ് ചർച്ച ചെയ്യും. കഴിഞ്ഞ ദിവസം സിൻഡിക്കേറ്റ് ഉപസമിതി ഫയലിന് അംഗീകാരം നൽകിയിരുന്നു.
കായംകുളം എംഎസ്എം കോളേജിൽ ബിദുദ വിദ്യാർത്ഥിയായിരുന്നു നിഖിൽ തോമസ്. പരീക്ഷയിൽ ജയിക്കാതെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുമായി എം.കോമിന് ചേർന്നതാണ് വിവാദങ്ങൾക്ക് വഴിവച്ചത്. . ഇയാൾ ഹാജരാക്കിയ ഛത്തീസ്ഗഡ് കലിംഗ സർവകലാശാലാ രേഖകൾ വ്യാജമാണെന്നു കേരള സർവകലാശാല വൈസ് ചാൻസലറും കലിംഗ സർവകലാശാല റജിസ്ട്രാറും എംഎസ്എം കോളജ് പ്രിൻസിപ്പലും സ്ഥിരീകരിച്ചിരുന്നു. സർട്ടിഫിക്കറ്റ് വിവാദത്തിൽ വീഴ്ചയുണ്ടയതായി കണ്ടെത്തിയതിന് പിന്നാലെയാണ് മുഹമ്മദ് താഹ അച്ചടക്ക നടപടി നേരിട്ടത്.