രഞ്ജിത് ജി കാഞ്ഞിരത്തിൽ
2024 ഫെബ്രുവരി 27 , തമിഴ്‌നാട്ടിലെ വസ്ത്ര നഗരമായ തിരുപ്പൂരിലെ പല്ലടത്തിനടുത്തുള്ള മടപ്പൂർ ഗ്രാമത്തിൽ 1100 ഏക്കർ വിസ്തൃതിയുള്ള വേദി. അഞ്ച് ലക്ഷത്തിൽപ്പരം പേർക്ക് ഇരിക്കാവുന്ന മടപ്പൂരിലെ ഈ സമ്മേളനപ്പന്തൽ സംസ്ഥാനത്ത് ബിജെപി ഇതുവരെ സംഘടിപ്പിച്ചതിൽ വച്ച് ഏറ്റവും വലിയ വേദിയായിരുന്നു. തുറന്ന ജീപ്പിൽ ഭാരതത്തിന്റെ പ്രധാന സേവകൻ നരേന്ദ്രമോദി കടന്നു വരുന്നു.അദ്ദേഹത്തിന്റെ വലതു വശത്ത്, തമിഴകത്തിന്റെ പുതിയ നായകൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ. അദ്ദേഹം നയിച്ച എൻ മണ്ണ്; എൻ മക്കൾ പദയാത്രയുടെ സമാപന വേദിയായിരുന്നു രംഗം. കേന്ദ്രമന്ത്രി എൽ. മുരുഗനും റോഡ് ഷോയിൽ പങ്കെടുത്തു.

മഞ്ഞൾ ബോർഡ് സ്ഥാപിച്ചതിന് നന്ദി പറയാൻ മഞ്ഞൾ കൃഷിക്ക് പേരുകേട്ട പ്രദേശമായ ഈറോഡിൽ നിന്നുള്ള കർഷകർ പ്രധാനമന്ത്രിയെ മഞ്ഞൾ മാല അണിയിച്ചു. മുന്നിൽ തിങ്ങി നിറഞ്ഞ പത്തു ലക്ഷത്തോളം വരുന്ന പുരുഷാരത്തെ സാക്ഷിയാക്കി പൊതുയോഗത്തിൽ സംസാരിച്ച ശേഷം വേദിയിൽ ഉപവിഷ്ടനായപ്പോൾ, സാക്ഷാൽ നരേന്ദ്ര മോദി അഭിനന്ദനമറിയിച്ചു കൊണ്ട് മെല്ലെ സ്നേഹത്തോടെ കെ അണ്ണാമലൈയുടെ തോളിൽ തട്ടി. “ഇതാണ് തമിഴ്നാട്ടിലെ എന്റെ കമാൻഡർ’ ആ കരസ്പർശത്തിലൂടെ മോദി ഭാരതത്തോട് പറഞ്ഞത് അതാണ്. ആ അണ്ണാമലൈയാണ് കോയമ്പത്തൂരിലെ ബിജെപി സ്ഥാനാർഥി.

ആരാണ് കെ അണ്ണാമലൈ.?
“സിങ്കം അണ്ണാ” എന്നറിയപ്പെട്ടിരുന്ന കർണാടകയിലെ സമർത്ഥനായ ഐപിഎസ് ഓഫീസർ, സൂപ്പർകോപ്പ്, യുവാക്കളുടെ റോൾ മോഡൽ. തമിഴ്‌നാട്ടിലെ കരൂർ സ്വദേശിയായ അണ്ണാമലൈ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും ലഖ്‌നൗ ഐഐഎമ്മിൽ നിന്ന് എംബിഎയും നേടിയിട്ടുണ്ട്. സമൂഹത്തിലെ അസമത്വങ്ങൾക്കെതിരെയുള്ള പ്രതിഷേധമെന്ന നിലയിലാണ് അദ്ദേഹം ഐപിഎസ് ചെയ്യാൻ തുടങ്ങിയത്. 2011 ഐപിഎസ് ബാച്ചായ അണ്ണാമലൈ 2013ലാണ് കാർക്കള എഎസ്പിയായി നിയമിതനായത്. 2016 ജൂലൈയിൽ ഉഡുപ്പിയിൽ നിന്ന് ചിക്കമംഗളൂരു ജില്ലാ എസ്പിയായി അണ്ണാമലൈയെ നിയമിച്ചു. ശേഷം ബാംഗ്ലൂർ സൗത്ത് ഡിസിപിയായി. സർവീസിൽ ഉടനീളം അദ്ദേഹം അഴിമതി രഹിത ഉദ്യോഗസ്ഥനായിരുന്നു.

ചിക്കമംഗളൂരു ജില്ലാ എസ്പിയായിരിക്കുമ്പോൾ തന്നെ വളഞ്ഞ മണൽ മാഫിയ സംഘത്തിലെ നൂറു കണക്കിന് ആളുകളെ ഒറ്റക്ക് നേരിട്ട അണ്ണാമലൈയുടെ ഇടിമുഴക്കം പോലെയുള്ള വാക്കുകൾ സോഷ്യൽ മീഡിയയിൽ തരംഗമായി. ഈ വീഡിയോ കണ്ടതോടെ കുറ്റവാളികളിൽ പകുതി പേരും ഭയന്നു. “സിങ്കം അണ്ണാ” എന്ന പേരുവന്നത് അവിടെ നിന്നാണ്.
സെൻസിറ്റീവ് മേഖലകളിൽ കലാപം അടിച്ചമർത്തുവാൻ കർണ്ണാടക സർക്കാർ പലതവണ അണ്ണാമലൈയുടെ സേവനം തേടി. ബണ്ട്വാലയിൽ എസ്ഡിപിഐകാരനായ അഷ്റഫിന്റെ കൊലപാതകത്തെ തുടർന്നുണ്ടായ കലാപം നിയന്ത്രിക്കാൻ അണ്ണാമലൈയെ സർക്കാർ ദക്ഷിണ കന്നഡയിലേക്ക് വിളിച്ചു. ബണ്ട്വാലയിലെത്തിയ അണ്ണാമലൈ ദിവസങ്ങളോളം, രാത്രിയും പകലും, റോഡിൽ ക്യാമ്പ് ചെയ്ത് സ്ഥിതി നിയന്ത്രണത്തിലാക്കി. അതോടെ ദക്ഷിണ കന്നഡ ഭാഗത്ത് കലാപം ഒട്ടൊന്നടങ്ങി.
2019 മെയ് 28 ചൊവ്വാഴ്ച രാജിവെച്ചതിനൊപ്പം അണ്ണാമലൈ ജനങ്ങൾക്ക് എഴുതിയ വികാരനിർഭരമായ കത്ത് അന്ന് ഏറെ ചർച്ചയായിരുന്നു. താൻ ഒരു മനുഷ്യൻ മാത്രമാണ് എന്ന് പറഞ്ഞുകൊണ്ട് അവസാനിപ്പിച്ച ആ കത്ത് ഏതൊരാളെയും ഇരുത്തി ചിന്തിപ്പിക്കും.

എന്തുകൊണ്ടാണ് ബിജെപി അണ്ണാമലൈയെ കോയമ്പത്തൂരിൽ നിന്ന് മത്സരിപ്പിക്കുന്നത്.??
2019ൽ സർവീസിൽ നിന്ന് രാജിവെച്ച കെ അണ്ണാമലൈ 2020ൽ ബിജെപിയിൽ ചേർന്നു . ഒരു വർഷത്തിന് ശേഷം 37ാം വയസ്സിൽ ബിജെപി സംസ്ഥാന അധ്യക്ഷനായി അദ്ദേഹം നിയമിതനായി. ബിജെപി സംസ്ഥാന ഘടകത്തിൽ പ്രസിഡൻ്റാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് അദ്ദേഹം.

ഇക്കുറി തമിഴ്‌നാട്ടിൽ ബിജെപി ക്ക് 40% വോട്ട് വിഹിതമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 39 എംപിമാരെ ലോക്‌സഭയിലേക്ക് അയക്കുന്ന തമിഴകത്ത് കെ അണ്ണാമലൈയുടെ അളവറ്റ ആത്മവിശ്വാസവും തീക്ഷ്ണമായ വാഗ്മിത്വവും യുവാക്കളെ ആകർഷിക്കുമെന്ന് ബി ജെ പി കണക്കു കൂട്ടുന്നു.
പരമ്പരാഗത ഇടതുപക്ഷ ശക്തികേന്ദ്രമായ കോയമ്പത്തൂരിന് ഭാരതീയ ജനതാ പാർട്ടിയുമായി സവിശേഷമായ ബന്ധമുണ്ട്. ബി.ജെ.പി പ്രതിനിധിയെ ലോക്‌സഭയിലേക്ക് അയയ്‌ക്കുന്ന ആദ്യ തമിഴ്‌നാട് മണ്ഡലങ്ങളിൽ ഒന്നായിരുന്നു ഇത്, 1998 ൽ ബി.ജെ.പിയുടെ മുതിർന്ന നേതാവ് എൽ.കെ അദ്വാനിക്കെതിരെ നടന്ന വധശ്രമം കൊണ്ട് രക്തപങ്കിലമായ പ്രദേശം. 1992-ൽ അയോധ്യയിലെ തർക്കമന്ദിരം തകർന്നതിനു പ്രതികാരമായാണ് അന്നത്തെ ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായിരുന്ന എൽ കെ അദ്വാനിയെ അൽ ഉമ്മയുടെ ഇസ്ലാമിക ഭീകരർ ലക്ഷ്യമിട്ടത്.
1998 ഫെബ്രുവരി 14ന് കോയമ്പത്തൂരിൽ 11 സ്ഥലങ്ങളിൽ നടന്ന സ്ഫോടന പരമ്പരയിൽ 58 പേരുടെ ജീവൻ അപഹരിക്കുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നഗരത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എൽ കെ അദ്വാനിയെ ലക്ഷ്യമിട്ടാണ് ബോംബുകൾ സ്ഥാപിച്ചത്. എന്നാൽ എൽകെ അദ്വാനിയുടെ സുരക്ഷാവലയം ഭേദിക്കാൻ അൽ ഉമ്മ ഭീകരർക്കായില്ല. 1998ലും 1999ലും നടന്ന തെരഞ്ഞെടുപ്പുകളിൽ ഇവിടെ ബിജെപി വിജയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ കോയമ്പത്തൂർ സന്ദർശിച്ചപ്പോൾ 26 വർഷം മുമ്പ് ബോംബ് സ്‌ഫോടനത്തിൽ മരിച്ച 58 പേർക്കും ആദരാഞ്ജലി അർപ്പിച്ചു.”1998-ലെ കോയമ്പത്തൂർ ഭീകരാക്രമണം ഒരിക്കലും മറക്കാൻ കഴിയില്ല. ഇന്ന് നഗരത്തിലെത്തിയപ്പോൾ, ആ സ്‌ഫോടനങ്ങളിൽ നമ്മെ വിട്ടുപോയവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു,” പ്രധാനമന്ത്രി മോദി അന്ന് എക്‌സിൽ എഴുതി.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ട് അണ്ണാമലൈ ‘എൻ മണ്ണ് , എൻ മക്കൾ’ പദയാത്ര നടത്തി. അത് തമിഴ്‍ നാട്ടിൽ പുതുയുഗം സൃഷ്ടിച്ചു. പദയാത്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്യുകയും ഫെബ്രുവരിയിൽ അതിന്റെ സമാപനം കുറിക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുകയും ചെയ്തു. ‘എൻ മണ്ണ് , എൻ മക്കൾ’ പദയാത്രയ്‌ക്ക് അണ്ണാമലൈക്ക് ലഭിച്ച പിന്തുണ കണ്ട് ദ്രാവിഡ പാർട്ടികൾ ഞെട്ടിത്തരിച്ചു. ദേശീയതയെ ആഞ്ഞു പുൽകാൻ വെമ്പി നിൽക്കുന്ന തമിഴകത്തിന്റെ കാവിച്ഛവി ദ്രാവിഡ പാർട്ടികളുടെ ആത്മവിശ്വാസത്തെ തകർത്തു കളഞ്ഞു.

പല്ലടത്ത് നടന്ന പൊതുയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചപ്പോൾ ഈ ഘടകം തെളിഞ്ഞു നിന്നു. സംസ്ഥാനവുമായുള്ള തന്റെ ബന്ധം രാഷ്‌ട്രീയമല്ല, ഹൃദയസ്പർശിയാണെന്ന് പറഞ്ഞു കൊണ്ട് തമിഴ്‌നാടുമായുള്ള തന്റെ അഗാധമായ വൈകാരിക ബന്ധം അദ്ദേഹം പ്രകടിപ്പിച്ചു, . ദേശീയതയ്‌ക്കുള്ള സംസ്ഥാനത്തിന്റെ അചഞ്ചലമായ പിന്തുണ ഊന്നിപ്പറഞ്ഞുകൊണ്ട് യുഎന്നിൽ തമിഴ് വാക്യങ്ങൾ ചൊല്ലിയതിന് ലഭിച്ച അഭിനന്ദനം മോദി എടുത്തുപറഞ്ഞു.

ഏപ്രിൽ 19 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്നത് കോയമ്പത്തൂരിനായുള്ള പോരാട്ടമായിരിക്കും.
ദ്രാവിഡ പ്രത്യയശാസ്ത്രത്തെയും അതിനെ പ്രതിനിധീകരിക്കുന്ന പ്രധാന രണ്ട് പാർട്ടികളായ ഡിഎംകെയും എഐഎഡിഎംകെയും ആക്രമണാത്മകമായി ലക്ഷ്യമിടുന്ന സംസ്ഥാനത്തെ ആദ്യത്തെ ബിജെപി നേതാവാണ് അണ്ണാമലൈ. ദ്രാവിഡ സൈദ്ധാന്തികൻ തന്തൈ പെരിയാർ ഈ വി രാമസ്വാമി, സി എൻ അണ്ണാദുരൈ എന്നിവരുടെ വിഘടനവാദനയങ്ങളെ കെ അണ്ണാമലൈ തെരുവിൽ വലിച്ചു കീറി. ഇത് തമിഴകത്തിന് ഒരു പുതിയ അനുഭവമായിരുന്നു. ദൈനംദിന പ്രശ്‌നങ്ങൾക്കുപുറമെ ഡിഎംകെയുടെ അഴിമതികൾ പുറത്തു കൊണ്ടുവരുന്നതിലും അണ്ണാമലൈ നേതൃത്വം നൽകി. അപ്പോൾ പ്രതിപക്ഷത്തിന്റെ റോളിൽ എഐഎഡിഎംകെ പൂജ്യമാണെന്ന് ആളുകൾ മനസ്സിലാക്കി.

തമിഴിൽ ‘കൊങ്കു മണ്ഡലം’ എന്നറിയപ്പെടുന്ന തമിഴ്‌നാടിന്റെ പടിഞ്ഞാറൻ പ്രദേശം നാല് പതിറ്റാണ്ടിലേറെയായി, എഐഎഡിഎംകെയുടെ കോട്ടയാണെന്നതിൽ സംശയമില്ല. എന്നാൽ ഇതിന്റെ ഭാഗമായ കോയമ്പത്തൂരിൽ ഈ അഭിമാനപ്പോരാട്ടത്തിൽ ഡിഎംകെ അണ്ണാമലൈയുടെ വെല്ലുവിളി ഭയക്കുന്നു. ഡി എം കെ സഖ്യകക്ഷിയായ സിപിഐ(എം) നോമിനി പിആർ നടരാജൻ ആയിരുന്നു 2019-ൽ സീറ്റ് നേടിയത്. കോവൈയിലേക്കുള്ള അണ്ണാമലൈയുടെ രംഗപ്രവേശത്തോടെ പടിഞ്ഞാറൻ തമിഴ്‌നാടിന്റെ കേന്ദ്രമായ കോയമ്പത്തൂർ സീറ്റ് സഖ്യകക്ഷികൾക്ക് നൽകേണ്ടതില്ലെന്ന് ഭരണകക്ഷിയായ ഡിഎംകെ തീരുമാനിച്ചു. പുതിയ വെല്ലുവിളിയുടെ പശ്ചാത്തലത്തിൽ ഡി എം കെ സ്ഥാനാർഥി ആയിരിക്കും അവിടെ മത്സരിക്കുക.

സംസ്ഥാനത്ത് കൂടുതൽ ആഴത്തിലുള്ള കടന്നുകയറ്റം നടത്താൻ കോയമ്പത്തൂർ-നീലഗിരി മേഖലയാണ് ഏറ്റവും പറ്റിയ സ്ഥലമെന്നു ബിജെപിക്ക് നന്നായി അറിയാം. അതിനാലാണ് അവരുടെ യാഗാശ്വത്തെ അവർ കോവൈയിലേക്ക് അഴിച്ചു വിടുന്നത്.
കോയമ്പത്തൂരിലെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷം നടത്തിയ പത്ര സമ്മേളനത്തിൽ ഡിഎംകെയെ പ്രത്യേകിച്ച് സ്റ്റാലിനെ കെ അണ്ണാമലൈ വെല്ലുവിളിച്ചു .

“ബിജെപിയെ ഒരു ശക്തിയും പരാജയപ്പെടുത്തില്ല, മുഖ്യമന്ത്രി എംകെ സ്റ്റാലിൻ 40 ദിവസം കോയമ്പത്തൂരിൽ തങ്ങി പ്രചാരണം നടത്തിയാലും വൻ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിജെപി വിജയിക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നോട് നിർദ്ദേശിച്ചതിനാലാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ചുള്ള തന്റെ മുൻ നിലപാട് മാറ്റി ഞാൻ മത്സരിക്കുന്നത്.
കോയമ്പത്തൂരിൽ നിന്നാണ് തമിഴ്‌നാട്ടിൽ രാഷ്‌ട്രീയമാറ്റം ആരംഭിക്കുക. പ്രധാനമന്ത്രിയായി നരേന്ദ്രമോദി മൂന്നാം തവണയും കോയമ്പത്തൂർ സന്ദർശിക്കുമ്പോൾ നഗരം അന്താരാഷ്‌ട്ര ഭൂപടത്തിൽ ഇടംപിടിക്കും. . ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലും വിജയിക്കും . ഈ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിലൂടെ, അടുത്ത 700 ദിവസത്തേക്ക് ഞങ്ങൾ തമിഴ്‌നാടിന്റെ വികസനത്തിനായി പ്രവർത്തിക്കുന്നത് തുടരും. ഞങ്ങൾ എന്താണ് ചെയ്തതെന്ന് ജനങ്ങളെ കാണിച്ച് സർക്കാർ രൂപീകരിക്കാൻ ഞങ്ങൾ 2026 ൽ വോട്ട് തേടും.”
“ഡിഎംകെയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക ടോയ്‌ലറ്റ് പേപ്പറും പാക്കിംഗ് മെറ്റീരിയലുമാണെന്ന് വിശേഷിപ്പിച്ച അണ്ണാമലൈ, 2019ൽ ബിജെപി നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിച്ചെന്ന് പറഞ്ഞു. എന്താണ് പ്രചാരണ തന്ത്രമെന്ന ചോദ്യത്തിന്, അടുത്ത 40 ദിവസത്തിനുള്ളിൽ കോയമ്പത്തൂരിൽ മറ്റെവിടെയെക്കാളും കൂടുതൽ പണമൊഴുക്ക് കാണുമെന്ന് അണ്ണാമലൈ പറഞ്ഞു. ഞാൻ വോട്ടർമാർക്ക് ഒരു രൂപ പോലും നൽകാനോ പ്രചാരണത്തിന് അമിതമായി ചെലവഴിക്കാനോ പോകുന്നില്ല. യഥാർത്ഥ ജനാധിപത്യം ജനങ്ങൾക്ക് കാണിച്ചുകൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എതിർ സ്ഥാനാർത്ഥികളുമായി എനിക്ക് പിണക്കമില്ല. എന്റെ പോരാട്ടം ഡിഎംകെയോടും തമിഴ്നാടിന്റെ വികസനം തടഞ്ഞ ശക്തികളോടും മാത്രമാണ്.”

കാവിയണിയാൻ കാത്തിരിക്കുന്ന തമിഴകത്തിന് ആത്മ വിശ്വാസം സ്ഫുരിക്കുന്ന ഈ വാക്കുകൾ കാതിൽ തേന്മഴയായി അനുഭവപ്പെട്ടു എന്നാണ് ജനങ്ങളുടെ പ്രതികരണങ്ങൾ തെളിയിക്കുന്നത്.

അണ്ണാമലൈയുടെ ആദ്യ തിരഞ്ഞെടുപ്പല്ല ഇത്; 2021ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയുടെ ആർ ഇളങ്കോയോട് അദ്ദേഹം പരാജയപ്പെട്ടിരുന്നു. എന്നാൽ ഇക്കുറി തുടക്കത്തിൽ തന്നെ അണ്ണാമലൈ കളം പിടിച്ചു.തമിഴ്‌നാട്ടിൽ ഡിഎംകെയ്‌ക്കും എഐഎഡിഎംകെയ്‌ക്കും അപ്പുറത്തുള്ള 40% വോട്ട് വിഹിതമുണ്ട്. ആ വോട്ടർമാരെയാണ് അണ്ണാമലൈ ആകർഷിക്കുന്നത്.

പോലീസ് സേനയിൽ ജോലി ചെയ്തിരുന്ന കാലത്ത് ഉഡുപ്പിയിൽ നിയമിച്ചപ്പോൾ, മതഗ്രന്ഥങ്ങളുടെ ദുർവ്യാഖ്യാനം മനസ്സിലാക്കാൻ ഇസ്ലാം പഠിക്കാൻ തീരുമാനിച്ച ചരിത്രമുണ്ട് അണ്ണാമലൈക്ക്. തത്ത്വചിന്ത മനസ്സിലാക്കാൻ മതപണ്ഡിതരുടെ സഹായത്തോടെ ഖുറാനും ഹദീസും പഠിച്ച ആ നിശ്ചയദാർഢ്യമാണ് അറബിയിൽ പോലും സംസാരിക്കാൻ അദ്ദേഹത്തെ കഴിവുറ്റവനാക്കുന്നത്.

തമിഴകത്തിന് ഇനി കെ അണ്ണാമലൈയുടെ തിരുവിളയാടൽ ദിനങ്ങളാണ്. അണ്ണാമലൈയുടെ പ്രവർത്തന ശൈലി കാരണം ‘സിംഹം അണ്ണാ’ എന്ന് വിളിച്ചിരുന്നത് അക്ഷരാർത്ഥത്തിൽ ശരിയാണെന്നു കാണാൻ കഴിയും. ആ തേരോട്ടത്തിനു കാത്തിരിക്കുകയാണ് തമിഴകവും ഭാരതവും. രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയുമാകർഷിക്കുന്ന “കോവൈ ഗലാട്ട”യിലെ കെ അണ്ണാമലൈയുടെ തിരുവിളയാടൽ നമുക്കും കണ്ടിരിക്കാം.
എഴുതിയത്
രഞ്ജിത് ജി കാഞ്ഞിരത്തിൽ.















