തിരുവനന്തപുരം: ഏകപക്ഷീയമായ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം നടപ്പാക്കുന്നുവെന്ന് ആരോപിച്ച് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ സി.ഐ.ടി.യു സമരത്തിലേക്ക്. മുഖ്യമന്ത്രിയുടെ നിർദ്ദേശം അവഗണിച്ചു കൊണ്ടാണ് പ്രതിദിന ലേണേഴ്സ് ഡ്രൈവിംഗ് ടെസ്റ്റ് 30 ആയി കുറച്ചതെന്ന് ഓൾ കേരള ഡ്രൈവിംഗ് സ്‌കൂൾ വർക്കേഴ്സ് യൂണിയൻ(സി.ഐ.ടി.യു.) ആരോപിച്ചു.
പുതിയ പരിഷ്‌കാരത്തിനെതിരെ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. പിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ടെസ്റ്റ് പരിഷ്‌കരണം തത്കാലം നിർത്തിവെക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഇത് അവഗണിച്ച് മന്ത്രി മുന്നോട്ട് പോകുന്നതിൽ പ്രതിഷേധിച്ച് ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടന ധർണ നടത്തും. ഏകപക്ഷീയവും പ്രായോഗികമല്ലാത്തതുമായ നടപടികളാണ് ഗതാഗതവകുപ്പ് സ്വീകരിക്കുന്നതെന്ന് സംഘടന ആരോപിച്ചു.
ഡ്രൈവിംഗ് ടെസ്റ്റിന് സർക്കാർ നിശ്ചിത ഫീസ് ഈടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഡ്രൈവിംഗ് ടെസ്റ്റിനായുള്ള ഗ്രൗണ്ടുകൾ ഒരുക്കേണ്ടത് സർക്കാരിന്റെ കടമയാണ്. ടെസ്റ്റിന് സ്ഥലമൊരുക്കാതെയാണ് ടെസ്റ്റ് രീതി പരിഷ്‌കരിക്കാൻ ശ്രമിക്കുന്നത്. ഇത് നിയമവിരുദ്ധമാണെന്നും സംഘടന ചൂണ്ടിക്കാട്ടി.