മുംബൈ: അമരാവതി മണ്ഡലത്തിലെ സ്വതന്ത്ര എംപിയായ നവനീത് റാണ ബിജെപിയിൽ ചേർന്നു. ബുധനാഴ്ച രാത്രി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയുടെ വസതിയിൽ വച്ചായിരുന്നു ബിജെപിയിൽ ചേർന്നത്. ഭർത്താവും എംഎൽഎയുമായ രവി റാണയുടേയും മഹാരാഷ്ട്രയിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാക്കളുടേയും സാന്നിധ്യത്തിലാണ് റാണ അംഗത്വം സ്വീകരിച്ചത്.
അമരാവതി മണ്ഡലത്തിലെ ബിജെപിയുടെ സ്ഥാനാർത്ഥിയായി നവനീത് റാണയുടെ പേരും ബുധനാഴ്ച പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും വികസന പാതയാണ് കഴിഞ്ഞ അഞ്ച് വർഷമായി താൻ പിന്തുടരുന്നതെന്ന് പാർട്ടിയിൽ ചേർന്നതിന് ശേഷം നവനീത് റാണ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ജയിക്കുന്ന 400 സീറ്റുകളിൽ അമരാവതി മണ്ഡലവും ഉൾപ്പെടുമെന്നും റാണ വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ വികസിത ഭാരത ദർശനത്തെ പിന്തുണച്ചുകൊണ്ടാണ് നവനീത് റാണ ബിജെപിയിൽ ചേർന്നതെന്ന് ചന്ദ്രശേഖർ ബവൻകുല പറഞ്ഞു. ഹനുമാൻ ചാലിസ ചൊല്ലിയതിന്റെ പേരിൽ നവനീത് റാണയെ മുമ്പ് ഉദ്ധവ് താക്കറെ ജയിലിൽ അടച്ചിരുന്നു. ഇക്കാര്യത്തെയും ഓർമിപ്പിച്ചായിരുന്നു ചന്ദ്രശേഖർ ബവൻകുല സംസാരിച്ചത്.
നവനീത് റാണ 2014-ൽ എൻസിപിയുടെ സ്ഥാനാർത്ഥിയായി അമരാവതിയിൽ മത്സരിച്ചിരുന്നു. എന്നാൽ, ശിവസേനയുടെ ആനന്ദ്റാവു അദ്സുലിനോട് പരാജയപ്പെടുകയായിരുന്നു. തുടർന്ന്, 2019-ൽ എൻസിപി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥിയായി അദ്സുലിനെ പരാജയപ്പെടുത്തി വിജയിക്കുകയും ചെയ്തു.NAV