മുംബൈ ; നവിമുംബൈ വിമാനത്താവളത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ 63 ശതമാനം പൂർത്തിയായി . അടുത്ത വർഷം മാർച്ച് 31 ന് മുൻപ് വിമാനത്താവളം തുറക്കാനാകുമെന്ന് അധികൃതർ പറഞ്ഞു. ദേശീയ പുഷ്പമായ താമരയുടെ രൂപത്തിലാണ് വിമാനത്താവളത്തിന്റെ രൂപകൽപന .2007-ൽ സിറ്റി ആൻ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (സിഡ്‌കോ) മുംബൈയിൽ രണ്ടാമത്തെ വിമാനത്താവളം നിർമ്മിക്കാൻ നിർദ്ദേശിച്ചത് മുംബൈയിലെ നിലവിലുള്ള അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ വർദ്ധിച്ചുവരുന്ന ഭാരം കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ്.
പദ്ധതി 63% പൂർത്തിയായെന്നും 2025 മാർച്ച് 31-നകം പ്രവർത്തനക്ഷമമാകുമെന്നും സിഡ്‌കോ അതിന്റെ സോഷ്യൽ മീഡിയ പേജിൽ വ്യക്തമാക്കിയിട്ടുണ്ട് . 18,000 കോടി രൂപ ചെലവിൽ നിർമിക്കുന്ന വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി എയർപോർട്ട് ഹോൾഡിങ്സിനാണ്. 2021ലാണ് ജിവികെയിൽ നിന്ന് അദാനി ഗ്രൂപ്പ് നിർമാണച്ചുമതല ഏറ്റെടുക്കുന്നത്.
2018ലാണ് നവിമുംബൈയിൽ നിർമാണത്തിന് തുടക്കമിട്ടത്. 1160 ഏക്കറിലായി നാലു ഘട്ടമായാണ് വികസിപ്പിക്കുന്നത്. ആദ്യരണ്ടു ഘട്ടം അടുത്ത വർഷം മാർച്ച് 31 ന് മുൻപ് പൂർത്തിയാക്കി പ്രവർത്തന സജ്ജമാക്കുകയാണ് ലക്ഷ്യം. 2032ൽ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കാൻ കഴിയും. കുന്ന് നിരപ്പാക്കൽ അവസാനഘട്ടത്തിലാണ്.
ടെർമിനൽ 1 , കാർഗോ ടെർമിനൽ, ജനറൽ ഏവിയേഷൻ എന്നിവയടക്കം അന്തിമ ഘട്ട നിർമ്മാണത്തിലാണ്. ഉൾവെ നദി വഴി തിരിച്ച് വിടുന്ന ജോലി പൂർത്തിയായി. ചതുപ്പുകളെല്ലാം നിരത്തുകയും ഹൈട്രാൻസ്മിഷൻ ലൈനുകൾമാറ്റി സ്ഥാപിക്കുകയും ചെയ്തു.ടെർമിനലിന്റെ നിർമാണ പ്രവർത്തനവും റൺവേകളുടെ നിർമാണ പ്രവർത്തനവും അന്തിമഘട്ടത്തിലാണ്. 3700 മീറ്റർ ദൂരത്തിലുള്ള രണ്ട് റൺവേകളാണ് പൂർത്തിയാകുന്നത്. 60 മീറ്റർ വീതിയും റൺവേകൾക്കുണ്ട്.
പദ്ധതി മുന്നിൽ കണ്ട് പൻവേൽ, ബേലാപുർ,വാശി, ഉൾവെ മേഖലകളിൽ വലിയ രീതിയിലുള്ള ഭൂമി ഇടപാടുകളാണ് നടക്കുന്നത്.ഈ വിമാനത്താവളം സമീപപ്രദേശങ്ങളിൽ നേരിട്ടും അല്ലാതെയും ഏകദേശം 1 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.















