ലക്നൗ: ഭർത്താവിനെ കൊല്ലുന്നവർക്ക് 50,000 രൂപ പാരിതോഷികം നൽകുമെന്ന് ഭാര്യയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്. ഭാര്യയുടെ സ്റ്റാറ്റസ് കണ്ട് ഭയന്ന ഭർത്താവ് പൊലീസ് സ്റ്റേഷനിൽ അഭയം തേടി.ആഗ്രയിലെ ബാഹ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ഭർത്താവ് നൽകിയ പരാതി പ്രകാരം 2022 ജൂലൈ 9 നാണ് ഇവർ വിവാഹിതരായത്. അധികം വൈകാതെ ഇരുവരും തമ്മിൽ വഴക്ക് തുടങ്ങി. അതേ വർഷം ഡിസംബറിൽ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി പോയി വിവാഹ മോചനവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തു. കഴിഞ്ഞ വർഷം ഭാര്യയുടെ കുടുംബം തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
തന്റെ ഇഷ്ടത്തിന് വിരുദ്ധമായാണ് വിവാഹം നടന്നതെന്നും ഭർത്താവിനെ കൊല്ലുന്നയാൾക്ക് 50,000 രൂപ പാരിതോഷികം നൽകുമെന്നാണ് സ്റ്റാറ്റസിന്റെ ഉള്ളടക്കം. മദ്ധ്യപ്രദേശിലെ ഭിന്ദ് സ്വദേശിനിയാണ് യുവതി. യുവാവിന്റെ പരാതിയിൽ ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.















