ബസ് കിട്ടാതെ വഴിയിൽ നിൽക്കുന്നതൊക്കെ സ്വാഭാവികമാണ്. എന്നാൽ വിനോദയാത്ര പോയ സംഘം ഒറ്റപ്പെട്ട് പോകുന്നതോ? അടുത്ത ബസിനോ ട്രെയിനോ പിടിച്ച് സ്ഥലത്തെത്താം എന്ന് കരുതാം. എന്നാൽ നടുക്കടലിലാണെങ്കിലോ?! അത്തരത്തിലൊരു സംഭവമാണ് മധ്യ ആഫ്രിക്കൻ ദ്വീപായ സാവോ ടോമിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എട്ട് ക്രൂയിസ് കപ്പൽ യാത്രക്കാർ ആഫ്രിക്കൻ ദ്വീപിൽ കുടുങ്ങിയതായാണ് റിപ്പോർട്ട്. ഗർഭിണിയും ഹൃദ്രോഗിയായ വയോധികനും ദ്വീപിൽ കുടുങ്ങിയത്. ക്യാപ്റ്റൻ തങ്ങളെ കയറ്റാതെ പോവുകയായിരുന്നുവെന്ന് സൗത്ത് കരോലിനയിൽ നിന്നുള്ള ദമ്പതികൾ പറഞ്ഞു. നാല് അമേരിക്കൻ പൗരന്മാർ, രണ്ട് ഓസ്‌ട്രേലിയൻ പൗരന്മാർ എന്നിവരാണ് തങ്ങൾക്കൊപ്പമുള്ളതെന്ന് ദമ്പതികൾ പറഞ്ഞു. സമാന അനുഭവം നേരത്തെ ഉണ്ടായിട്ടില്ലെന്നും കപ്പലിനടുത്തെത്താൻ ഇനി എന്തുചെയ്യണമെന്ന് അറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
കുടുങ്ങിപ്പോയ എട്ടംഗ സംഘം കപ്പലിലേക്ക് മടങ്ങാൻ വൈകിയെന്നാണ് നോർവീജിയൻ ക്രൂയിസ് ലൈനിന്റെ പ്രസ്താവനയിൽ പറയുന്നത്. ദ്വീപിലെ കാഴ്ചകൾ കാണാനായി ഇറങ്ങിയ സംഘം തിരികെ എത്താൻ വൈകി. പ്രാദേശിക സമയം മൂന്ന് മണിക്ക് എത്തണമെന്ന് നിർദേശിച്ചിരുന്നുവെങ്കിലും യാത്രികർ എത്താൻ വൈകിയെന്നാണ് പ്രസ്താവനയിൽ പറയുന്നത്. എന്നാൽ ദ്വീപിലെ പര്യടനത്തിന് ശേഷം കപ്പലിലെത്തിക്കുന്നതിൽ ഗൈഡിന് വീഴ്ച സംഭവിച്ചുവെന്ന് ദമ്പതികൾ ആരോപിക്കുന്നു.
സംഘം തുറമുഖത്ത് എത്തിയപ്പോഴും കപ്പലെടുത്തിരുന്നില്ല. കോസ്റ്റ് ഗാർഡ് ബോട്ട് വഴി കപ്പലിൽ കയറ്റാൻ ശ്രമിച്ചുവെങ്കിലും ക്യാപ്റ്റൻ കപ്പലിൽ പ്രവേശിപ്പിക്കാൻ വിസമ്മതിച്ചുവെന്ന് കുടുങ്ങിയ യാത്രികർ ആരോപിക്കുന്നു. പണമോ സുപ്രധാന രേഖകളോ പോലും എടുക്കാനും ക്യാപ്റ്റൻ അനുവദിച്ചില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
ഏകദേശം 16 മണിക്കൂർ സമയം ആറ് രാജ്യങ്ങളിലൂടെ സഞ്ചരിച്ച് കപ്പലിൽ കയറാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം. സംഘത്തിലെ ഒരാൾ പക്ഷാഘാതത്തിന് മരുന്ന് കഴിക്കുന്നയാളാണെന്നും ഒരാൾക്ക് ഹൃദ്രോഗം മൂർച്ഛിച്ചതായും യാത്രികർ പറയുന്നു.















