തിരുവനന്തപുരം: കൊടും ചൂടിന് ആശ്വാസമേകി സംസ്ഥാനത്ത് വിവിധ ജില്ലകളിൽ നേരിയ മഴ. ഇന്ന് വൈകിട്ടോടെയാണ് മദ്ധ്യകേരളത്തിലും തെക്കൻ കേരളത്തിലും നേരിയ തോതിൽ മഴ പെയ്തത്. പത്തനംതിട്ടയിൽ മഴയ്‌ക്കൊപ്പം ശക്തമായ ഇടിയും മിന്നലും ഉണ്ടായി. തിരുവനന്തപുരത്ത് നഗരപ്രദേശങ്ങളിലടക്കം നേരിയ മഴ പെയ്തു. കോട്ടയം, എറണാകുളം എന്നീ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ അനുഭവപ്പെട്ടു.
കോട്ടയത്ത് മഴയ്‌ക്കൊപ്പം പലയിടത്തും ശക്തമായ കാറ്റും വീശി.
വരുന്ന അഞ്ച് മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് നേരിയ തോതിൽ മഴ പെയ്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഏഴ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത. കൂടാതെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാ തീരത്ത് ഇന്ന് രാത്രി 11.30-വരെ 0.5 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തെക്കൻ തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 11.30-വരെ 0.9 മുതൽ 1.9 മീറ്റർ വരെ തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. വടക്കൻ തമിഴ്‌നാട് തീരത്ത് രാത്രി 11.30-വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കുന്നതിന് സഹായിക്കും. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.