തിരുവനന്തപുരം: കേരള സ്റ്റോറി സിനിമ പ്രദർശിപ്പിച്ചതിൽ ഇടുക്കി രൂപതയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രൂപതയിൽ സിനിമ പ്രദർശിപ്പിച്ചത് ശരിയായില്ല. ദുരദർശനിൽ പോലും സിനിമ സംപ്രേഷണം ചെയ്യരുതെന്ന് എഴുതി കൊടുത്ത ആളുകളാണ് ഞങ്ങളെന്നും വി.ഡി സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളെ കാണുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വി.ഡി സതീശൻ.
കേരള സ്റ്റോറി ശരയായ കഥയല്ല. കേരളത്തെ അപമാനിക്കുന്നതിന് ഉണ്ടാക്കിയ കഥയാണ്.
കേരളത്തിൽ ഇല്ലാത്ത കാര്യം കേരളത്തിൽ ഉണ്ടെന്ന് വരുത്തി കേരളത്തെ അപമാനിക്കുകയാണെന്നും അതിനോട് ഞങ്ങൾക്ക് യോജിപ്പില്ലെന്നുമായിരുന്നു സതീശന്റെ പ്രതികരണം. ലൗ ജിഹാദ് ഉൾപ്പെടെയുളള കാര്യങ്ങൾ ഇപ്പോഴും സമൂഹത്തിൽ സജീവമാണെന്ന ക്രൈസ്തവ സഭകളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കൗമാരക്കാർക്കിടയിൽ ബോധവൽക്കരണം നടത്താൻ ഇടുക്കി രൂപത തീരുമാനിച്ചത്.
ക്രൈസ്തവ വിശ്വാസികളായ പെൺകുട്ടികളെ ഇതുപോലെ ചതിയിൽ പെടുത്താൻ നീക്കം നടക്കുന്നതായി പല തവണ സഭാ നേതൃത്വങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. മതപഠന ക്ലാസുകൾ നടക്കുന്ന പളളികളിൽ കപട പ്രണയത്തിനെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായിട്ടാണ് ഇടുക്കി രൂപത സിനിമ പ്രദർശിപ്പിച്ചത്. പ്രണയം നടിച്ച് പെൺകുട്ടികളെ നിർബന്ധിച്ച് മതംമാറ്റുന്നതും തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് എത്തിക്കുന്നതുമാണ് സിനിമയുടെ പ്രമേയം. കേരളത്തിലടക്കം പ്രദർശനം നടത്തി മികച്ച അഭിപ്രായം നേടിയ സിനിമയാണിത്.
കഴിഞ്ഞ ദിവസം സിനിമ ദൂരദർശനിൽ പ്രദർശിപ്പിക്കുന്നതിനെതിരെയും ഇടത് – വലത് നേതാക്കൾ രംഗത്ത് വന്നിരുന്നു. സമൂഹത്തിൽ ലൗ ജിഹാദ് നിലനിൽക്കുന്നുണ്ടെന്നത് യാഥാർത്ഥ്യമാണെന്നും ഈ പ്രവണത തടയാനും ബോധവൽക്കരണം നടത്താനുമാണ് സിനിമ പ്രദർശിപ്പിച്ചതെന്നും രൂപത പിആർഒ ജിൻസ് കാരക്കാട്ടിൽ വ്യക്തമാക്കിയിരുന്നു.