ഒരു മലയാളിയോട് പത്ത് വർഷം കൊണ്ട് ഗതാഗതമേഖലയിലുണ്ടായ മാറ്റത്തെ കുറിച്ച് ചോദിച്ചാൽ ആദ്യം ചൂണ്ടികാണിക്കുക ദ്രുതഗതിയിൽ നടക്കുന്ന ദേശീയപാത വികസനമായിരിക്കും. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള (NH-66) ആറുവരി പാതയുടെ നിർമാണം 2025ൽ പൂർത്തിയാകും. ചെറു സംസ്ഥാനങ്ങളിലൊന്നായ കേരളത്തിൽ പോലും വികസനം കൺമുന്നിലാണ് നടക്കുന്നത്. രാജ്യത്തിന്റെ ഗതാഗത രംഗത്തുണ്ടായ മാറ്റങ്ങളുടെ വളരെ ചെറുപതിപ്പ് മാത്രമാണ് കേരളത്തിൽ സംഭവിക്കുന്നത്.
2014 മുതൽ രാജ്യത്തിന്റെ റോഡ്-വ്യോമ-ജലഗതാഗത രംഗം സാക്ഷ്യം വഹിച്ചത് വിപ്ലവകരമായ മാറ്റങ്ങൾക്കാണ്. ഭാരതം പോലെ ബൃഹത്തായ, വ്യത്യസ്തമായ ഭൂപ്രകൃതികളുള്ള പ്രദേശത്തിന് അടിസ്ഥാന സൗകര്യ വികസനം ഒറ്റ ദിശയിൽ കേന്ദ്രീകരിച്ചാൽ പോരെന്ന് നരേന്ദ്രമോദി സർക്കാർ തത്വത്തിൽ തീരുമാനമെടുത്തിരുന്നു. ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ കൃത്യമായ നേതൃത്വം പത്ത് വർഷത്തെ വികസനത്തിന്റെ ആക്കം കൂട്ടി.
ഒരു രാജ്യത്തിന്റെ വികസനം കൃത്യമായി അറിയണമെങ്കിൽ പൊതുഗതാഗത രംഗത്തിലുണ്ടായ മാറ്റം വീക്ഷിച്ചാൽ മതിയെന്ന് പൊതുവേ പറയാറുണ്ട്. സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരു ദശകത്തിൽ അടിസ്ഥാന സൗകര്യമേഖലയിലുണ്ടായ വികസനം അറിയാം.

ദേശീയപാതകൾ
2014ൽ രാജ്യത്ത് ആകെയുണ്ടായ ദേശീയപാതയുടെ ദൈർഘ്യം 91,284 കിമീ മാത്രമായിരുന്നു. 2023 ഡിസംബറിൽ ഇത് 1,46,145 കിമീ ആയി ഉയർന്നു. 9.5 വർഷം കൊണ്ട് 54,861 കിമീ പാതയാണ് മോദി സർക്കാർ പൂർത്തിയാക്കിയത്. 60 ശതമാനമാണ് വർധന.
- പത്ത് വർഷം മുൻപ് രാജ്യത്ത് നാല് വരിയോ അതിന് മുകളിലുള്ള പാത 18,387 കിമീ ആയിരുന്നു. നിലയിൽ ഇത് 2.5 ഇരട്ടിയായി ഉയർന്ന് 46,176 കിമീ ആയി.
- രണ്ടുവരി പാതയുടെ ദൈർഘ്യം 30ൽ നിന്ന് 10 ശതമാനമായി കുറഞ്ഞു.
- പ്രതിദിന ദേശീയപാത നിർമാണത്തിൽ 2014 നെ അപേക്ഷിച്ച് നോക്കുകയാണെങ്കിൽ 143 ശതമാനം വർധവാണുണ്ടായത്. പ്രതിദിനം പൂർത്തിയാകുന്നത് 28.3 കിമി എൻഎച്ച് റോഡ്.
- ദേശീയപാത നിർമാണത്തിനായി സർക്കാർ ഫണ്ട് 9.4 ഇരട്ടി വർധിച്ച് 3.4 ലക്ഷം കോടിയായി
- 3700 കിമീ ദൈർഘ്യമുള്ള 108 തുറമുഖ കണക്ടിവിറ്റി റോഡ് പദ്ധതികളാണ് കേന്ദ്രസർക്കാർ നടപ്പിലാക്കുന്നത്.
- 2014 മുതൽ രാജ്യത്ത് 3.28 ലക്ഷം കിമീ ഗ്രാമീണ റോഡുകളാണ് നിർമിച്ചത്.
- 2014 ൽ 248 കിമീ ആയിരുന്ന മെട്രോ റെയിലുകളുടെ ദൈർഘ്യം, 2023ൽ 860 കിമീ ആയി ഉയർന്നു.
ലോകത്തിലെ രണ്ടാമത്തെ വലിയ റോഡ് ശൃംഖലയുള്ള രാജ്യമാണ് ഇന്ത്യ. ദേശീയ-സംസ്ഥാന പാതകൾ, ജില്ലാ റോഡുകൾ, ഗ്രാമീണ റോഡുകൾ എന്നിവ ഉൾപ്പെടെ 63.73 ലക്ഷം കിമീ റോഡാണ് രാജ്യത്തുള്ളത്. ഇന്ത്യയുടെ മൊത്തം ഗതാഗതത്തിന്റെ 87 ശതമാനം റോഡ് വഴിയാണ് നടക്കുന്നത്. ഇതിൽ 40 ശതമാനം ദേശീയപാതകൾ വഴിയാണ്. അതിനാൽ തന്നെ എൻഎച്ചിന്റെ വിപുലീകരണം രാജ്യത്തിന്റെ പുരോഗതിക്ക് അത്യവശ്യമാണ്. ഇവിടെയാണ് 2017 ഒക്ടോബറിൽ ആരംഭിച്ച ഭാരത്മാല പദ്ധതിയുടെ പ്രാധാന്യം.

ഭാരത്മാല
ഭാരത്മാലയുടെ ഭാഗമായി 34,800 കിമീ ദേശീയപാതയാണ് വിഭാവനം ചെയ്തത്. അത്യധുനിക ഗതാഗത സൗകര്യവും യാത്രാനുഭവും ഒരുക്കുന്ന റോഡുകളാണ് ഇതിലൂടെ നിർമിക്കപ്പെട്ടത്. ഈ പദ്ധതിയുടെ ഭാഗമായി 550 ജില്ലകളെ ദേശീയപാതകളുമായി ബന്ധിപ്പിക്കുന്നു. ഭാരത്മാല പദ്ധതിയുടെ പ്രധാന സവിശേഷതകൾ താഴെ പറയുന്നവയാണ്:
- സാമ്പത്തിക ഇടനാഴിയുടെ വികസനം
- ഇന്റേണൽ കോറിഡോർ, ഫീഡർ റൂട്ടുകളുടെ വികസനം
- അതിർത്തി പ്രദേശങ്ങളിൽ റോഡ് സൗകര്യം
- ഇന്റർനാഷണൽ കണക്റ്റിവിറ്റി റോഡുകൾ
- തീരദേശ, തുറമുഖ കണക്ടിവിറ്റി റോഡുകൾ
- എക്സ്പ്രസ് വേകൾ
- 35 സ്ഥലങ്ങളിൽ ചരക്ക് നീക്കത്തിനായി മൾട്ടിമോഡൽ ലോജിസ്റ്റിക്ക് പാർക്ക്
- 28 നഗരങ്ങളിൽ റിംഗ് റോഡുകൾ
കമ്യൂണിസറ്റ് ഭീകരവാദ ബാധിത പ്രദേശങ്ങളിൽ
കമ്യൂണിസറ്റ് ഭീകരവാദ ബാധിത പ്രദേശങ്ങളിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ ഭാരത്മാല പദ്ധതിയിൽ ഉൾപ്പെടുത്താൻ 5,362 കിലോമീറ്റർ റോഡുകളുടെ നിർമാണമാണ് നടക്കുന്നത്. 73,00 കോടി രൂപയാണ് ഇതിനായി കേന്ദ്രസർക്കാർ വകയിരുത്തിയിരിക്കുന്നത്. ഇതിൽ 5136 കിലോമീറ്റർ റോഡുകൾ ഇതിനകം തന്നെ പൂർത്തിയായി. ഇതൊടൊപ്പം 2019 ൽ ആവിഷ്‌കരിച്ച പ്രധാനമന്ത്രി ഗ്രാം സഡക് യോജനിലൂടെ 6,179 കിമി പാതയാണ് പുതിയതായി ഒരുക്കിയത്.
എക്സ്പ്രസ് വേകൾ
2023 ജൂലൈയിലെ കണക്കനുസരിച്ച് 5,173 കിമീ ദൈർഘ്യമുള്ള 48 എക്‌സ്പ്രസ് വേകൾ ഇന്ത്യയിൽ പ്രവർത്തനക്ഷമമാണ്, 8,772 കിമീ പാതയുടെ നിർമാണം പുരോഗമിക്കുകയാണ്. 2014ൽ രാജ്യത്ത് ഏകദേശം 1,021 കിമീ എക്സ്പ്രസ് വേകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിർമാണം പുരോഗമിക്കുന്ന ഡൽഹി-മുംബൈ പാതയാണ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എക്‌സ്പ്രസ് വേ. 2026 അവസാനത്തോടെ ഇത് പൂർത്തിയാകും.

വ്യോമമേഖല
കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഇന്ത്യയുടെ വ്യോമയാന മേഖല ഗണ്യമായ വളർച്ചയാണ് കൈവരിച്ചത്. രാജ്യത്തെ പ്രവർത്തനക്ഷമമായ വിമാനത്താവളങ്ങളുടെ എണ്ണം 2014-ൽ 74 ആയിരുന്നത് 2023-ൽ 149 ആയി. ആഭ്യന്തര യാത്രക്കാരുടെ എണ്ണം 2014-ലെ 6 കോടിയിൽ നിന്ന് 14.5 കോടിയായി ഉയർന്നു. ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ 84 വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ആഭ്യന്തര വ്യോമഗതാഗതം വിപൂലീകരിക്കാൻ നടപ്പിലാക്കിയ ഉഡാൻ പദ്ധതിയിലൂടെ 76 വിമാനത്തവളങ്ങളെ ബന്ധിപ്പിച്ച് 517 റൂട്ടുകളാണ് സജ്ജമാക്കിയത്. റൂട്ടുകളുടെ എണ്ണം 1000 ആക്കാനാണ് നിലവിലുള്ള ലക്ഷ്യം. 66 വിമാനത്താവളങ്ങൾ 100 ശതമാനം ഹരിത ഊർജത്തിലാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ് ഒൻപത് വർഷത്തിനിടയിൽ 11 ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ കൂടി പ്രവർത്തനക്ഷമമായി. ആഭ്യന്തര വ്യോമയാനത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ് നിലവിൽ രാജ്യം. ചെരുപ്പിടുന്നവനും ആകാശയാത്ര സാധ്യമാകണം എന്നത് തന്റെ സ്വപ്നമാണെന്ന് പ്രധാനമന്ത്രി പറഞ്ഞത് എവിടെയോ വായിച്ചതായി ഓർമ്മ വരുന്നു. ആ മഹത്തായ സ്വപ്നത്തിന്റെ പൂർത്തീകരണം കൂടിയാണ് വ്യോമയാന മേഖലയിലുണ്ടായ കുതിച്ചു ചാട്ടം
അടൽ സേതു
രാജ്യത്തെ ഏറ്റവും വലിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് (അടല്‍ സേതു) ‘എന്‍ജിനിയറിങ് വിസ്മയം’ എന്ന് വിശേഷിപ്പിക്കാവുന്ന നിർമിതിയാണ്. ഏതാണ്ട് 18,000 കോടി രൂപ ചെലവില്‍ താനെ കടലിടുക്കിന് കുറുകേ മുബൈയേയും നവിമുംബൈയേയും ബന്ധിപ്പിച്ച് നിര്‍മിച്ച പാലത്തിന് 21.8 കിലോമീറ്ററാണ് നീളം. ലോകത്തെ തന്നെ ഏറ്റവും നീളമേറിയ 12-ാമത്തെ പാലമെന്ന റെക്കോര്‍ഡും അടല്‍ സേതു ഇതിനകം സ്വന്തം പേരിലാക്കിയിട്ടുണ്ട്. 2018 പകുതിയോടെയാണ് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അഞ്ച് വർഷം കൊണ്ട് പണി പൂർത്തിയായി.

പദ്ധതികൾ ആസൂത്രണം ചെയ്യാൻ എത് സർക്കാരിനും സാധിക്കും. എന്നാൽ അത് സമയബന്ധിതമായി പൂർത്തിയാക്കാൻ ആർജ്ജവമുള്ള ഭരണകൂടത്തിന് മാത്രമേ സാധിക്കൂ. പതിറ്റാണ്ടുകൾക്ക് മുൻപ് സ്വപ്നം കണ്ട് തുടങ്ങിയ പല സുപ്രധാന പദ്ധതികളും യാഥാർത്ഥ്യമായത് കഴിഞ്ഞ 10 വർഷത്തിനുള്ളിലാണ്. അടൽ സേതു അതിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ്.
ബോർഡർ റോഡ് ഓർഗനൈസേഷൻ
രാജ്യത്തിന്റെ അതിർത്തികൾ സുരക്ഷിതമാക്കാൻ അതിർത്തി പ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ കൂടി വികസിക്കണം. രാജ്യത്തിന്റെ അതിർത്തിയിലെ റോഡ് വികസനം ബോർഡർ റോഡ് ഓർഗനൈസേഷനാണ് നിർവഹിക്കുന്നത്. 2023ൽ 16,000 കോടിരൂപയാണ് ബിആർഒയുടെ ബജറ്റ്. 2013-14 കാലത്ത് വെറും 4,000 കോടി രൂപയായിരുന്ന ബിആർഒ ബജറ്റ്. 2019 ഏപ്രിൽ മുതൽ 3,700 കിലോമീറ്റർ റോഡുകളും മൊത്തം 17,411 മീറ്റർ നീളമുള്ള 266 പാലങ്ങളും ബിആർഒ നിർമിച്ചിട്ടുണ്ട്. 2008-14 കാലത്ത് പ്രതിവർഷം 632 കി.മീ റോഡുകളാണ് നിർമിച്ചത്. കഴിഞ്ഞ പത്ത് വർഷത്തിൽ ഇത് പ്രതിവർഷം 856 കിലോമീറ്ററായി വർധിച്ചു.

ഗതാഗതരംഗം ഉയരത്തിൽ
അടിസ്ഥാന സൗകര്യവികസനത്തിൽ അത്യപൂർവ്വമായ ചില നേട്ടങ്ങൾ കൂടി കഴിഞ്ഞ് പത്ത് വർഷം രാജ്യം കരസ്ഥമാക്കിയിട്ടുണ്ട്.
- ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചനാബ് റെയിൽവെ പാലത്തിന്റെ നിർമാണം 2022ൽ പൂർത്തിയായി.
- 10000 അടി ഉയരത്തിലുള്ള ലോകത്തിലെ ഏറ്റവും നീളമേറിയ ഹൈവേ ടലായ അടൽ ടണൽ.
- ഏഷ്യയിലെ ഏറ്റവും നീളം കൂടിയ റോഡ് ടണലായ സോജില ടണൽ.
- ഹിമാനികൾക്കിടയിലൂടെ സഞ്ചരിക്കാവുന്ന ലോകത്തിലെ ആദ്യത്തെ റോഡായ ലഡാക്കിലെ ഹിമാങ്ക്.
- ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും നീളമേറിയ റെയിൽ-റോഡ് പാലമായ ബോഗിബീൽ പാലം. റിക്ടർ സ്‌കെയിലിൽ 7 വരെ തീവ്രതയുള്ള ഭൂകമ്പങ്ങളെ ചെറുക്കാൻ കഴിയുന്ന സ്റ്റീൽ-കോൺക്രീറ്റ് ബീമുകളുള്ള ഇന്ത്യയിലെ ആദ്യത്തെ പാലമാണ് ബോഗിബീൽ

അടിസ്ഥാന സൗകര്യങ്ങളും ജിഡിപിയും
റോഡ്, റെയിൽവെ, വിമാനത്താവളം, തുടങ്ങി ഏഴ് ഗതാഗത മേഖലകളിൽ വികസനം ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാരിന്റെ ബൃഹത് പദ്ധതിയാണ് പിഎം ഗതിശക്തി പദ്ധതി. 110 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് ഇതിന് കീഴിൽ വരുന്നത്. വിവിധ മന്ത്രാലയങ്ങളുടെ പദ്ധതികൾ എകോപിക്കാനും സംയുക്തമായി നടക്കുമ്പോഴുണ്ടാകുന്ന കാലതാമസം ഒഴിവാക്കാനുമാണ് 2021 ൽ പിഎം ഗതിശക്തി മാസ്റ്റർ പ്ലാൻ കൊണ്ടുവന്നത്. 16 മന്ത്രാലയങ്ങളുടെ പദ്ധതികൾ ഇതിന് കീഴിൽ വരും.
ഭാരത്മാല, സാഗർമാല, ഉൾനാടൻ ജലപാതകൾ, ഡ്രൈ/ലാൻഡ് പോർട്ടുകൾ, ഉഡാൻ തുടങ്ങി വിവിധ മന്ത്രാലയങ്ങളുടെയും സംസ്ഥാന സർക്കാരുകളുടെയും അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി ഗതി ശക്തിയിൽ ഉൾപ്പെടുന്നു. ടെക്സ്റ്റൈൽ ക്ലസ്റ്ററുകൾ, ഫാർമസ്യൂട്ടിക്കൽ ക്ലസ്റ്ററുകൾ, പ്രതിരോധ ഇടനാഴികൾ, ഇലക്ട്രോണിക് പാർക്കുകൾ, വ്യാവസായിക ഇടനാഴികൾ, മത്സ്യബന്ധന ക്ലസ്റ്ററുകൾ, അഗ്രി സോണുകൾ തുടങ്ങിയ സാമ്പത്തിക മേഖലകളുടെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നത് പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്.
അടിസ്ഥാന സൗകര്യങ്ങൾക്കായി ചെലവഴിക്കുന്ന ഓരോ രൂപയും ജിഡിപിയിൽ 2.5 – 3.5 രൂപയുടെ വർദ്ധനവാണ് ഉണ്ടാക്കുന്നത്. ഇന്ത്യയുടെ അഭിവൃദ്ധി റോഡുകളിൽ നിന്നാണ് വരുന്നതെന്ന് നിതിൻ ഗഡ്കരി സാമ്പത്തിക അവലോകന റിപ്പോർട്ടിനെ മുൻനിർത്തി അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഉൽപ്പാദനമേഖലയുടെ സംഭാവന ജിഡിപിയുടെ 25 ശതമാനം ആയി വർധിപ്പിക്കാനാണ് സർക്കാരിന്റെ ശ്രമം. അസംസ്‌കൃത വസ്തുക്കളുടെയും ചരക്കുകളുടെയും വേഗത്തിലുള്ള നീക്കം സാധ്യമായാൽ മാത്രമേ ഇത് സാധ്യമാകൂ. ഇതിനുള്ള തീവ്രശ്രമങ്ങളുടെ ഭാഗം കൂടിയാണ് കൺമുന്നിൽ കാണാവുന്ന അനുഭവിക്കാവുന്ന വികസനം.
പ്രിയ നമ്പ്യർ