കൊച്ചി : ഇടുക്കി രൂപതയ്‌ക്ക് പിന്നാലെ ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാനൊരുങ്ങി
താമരശ്ശേരി രൂപതയും . രൂപതയ്‌ക്ക് കീഴിലുള്ള ഇടവകകളിലെ കുടുംബ കൂട്ടായ്മയില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. പരമാവധി പേർ കാണണമെന്നും ചിത്രത്തിന്റെ ലിങ്ക് ഷെയർ ചെയ്യണമെന്നും നിർദേശവും നൽകി.
കഴിഞ്ഞ ദിവസമാണ് ദി കേരള സ്റ്റോറി ഇടുക്കി രൂപത പ്രദർശിപ്പിച്ചത് . ചിത്രം ബോധവത്കരണത്തിന്റെ ഭാഗമായാണ് പ്രദര്‍ശിപ്പിച്ചതെന്ന് ഇടുക്കി അതിരൂപത മീഡിയ ഡയറക്ടര്‍ ജിന്‍സ് കാരക്കോട്ട് പറഞ്ഞു. ഇടുക്കി രൂപതയില്‍ 10 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്.
സുവിശേഷോത്സവത്തിന്റെ ക്ലാസുകളിലെ ഒരു വിഷയം പ്രണയം ആയിരുന്നു. കുട്ടികൾ പ്രണയത്തിൽ അകപ്പെടുന്നതു പല കുടുംബങ്ങളെയും വിഷമത്തിലാക്കുന്നതിനാലാണു വിഷയം ഉൾപ്പെടുത്തിയത്. വിഷയവുമായി ബന്ധപ്പെട്ട സിനിമ ആയതിനാലാണു കുട്ടികൾക്കായി പ്രദർശിപ്പിച്ചതെന്നാണ് രൂപതയുടെ വിശദീകരണം. ഒടിടി പ്ലാറ്റ്‌ഫോമുകളിലടക്കം റിലീസ് ചെയ്ത, സർക്കാർ നിരോധിക്കാത്ത സിനിമയായതിനാലാണ് തിരഞ്ഞെടുത്തതെന്നു രൂപത വിശദീകരിക്കുന്നു.
അതേസമയം കണ്ണടച്ച് ഇരുട്ടാക്കാൻ സാധിക്കില്ലെന്നും , പൊതുസമൂഹത്തിൽ നിലനിൽക്കുന്ന ഒരു യാഥാർഥ്യത്തിനു നേരെ തുറന്നുപിടിച്ച കണ്ണാടിയാകണമെന്നും സിറോ മലബാർ സഭ പി.ആർ.ഒ ഫാ. ആൻ്റണി വടക്കേക്കര പറഞ്ഞു . ‘ ഇങ്ങനെയുള്ള ചില കാര്യങ്ങള്‍ നടക്കുന്നുണ്ട്. അതുകൊണ്ട് അതിനെ അഭിസംബോധന ചെയ്യുന്നു. വിവാദമാക്കിയതുകൊണ്ട് കൂടുതൽ ആളുകൾ ആ ചിത്രം കണ്ടു. ഞാൻ എല്ലാ സിനിമകളും കാണുന്ന ഒരാളല്ല. സിനിമ വിവാദമായതുകൊണ്ട് മാത്രം കണ്ടതാണ് ‘ -എന്നും അദ്ദേഹം പറഞ്ഞു.















