വനിതാ അഭിഭാഷകയെ സൈബർ തട്ടിപ്പിനിരയാക്കി തട്ടിയത് 14.57ലക്ഷം രൂപ. വീഡിയോ കോൾ വിളിച്ച് നാർകോ ടെസ്റ്റിന്റെ പേരിൽ യുവതിയെ 36 മണിക്കൂറോളമാണ് തട്ടിപ്പ് സംഘം തടവിലാക്കിയത്. ഇവരുടെ ദൈനംദിന പ്രവർത്തനങ്ങൾ മനസിലാക്കിയ ശേഷമാണ് സ്കൈപ്പിലൂടെ സിബിഐ ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയത്.ബെംഗളൂരു സ്വദേശിയായ യുവതി ഫെഡക്സ് കൊറിയർ വഴി ബുക്ക് ചെയ്ത പാഴ്സൽ തായ്ലൻഡിൽ പൊലീസ് തടഞ്ഞു വച്ചിരിക്കുകയാണെന്നും അതിൽ അഞ്ചു പാസ്പോർട്ടുകളും മൂന്ന് ക്രെഡിറ്റ് കാർഡുകളും 140 എം.ഡി.എം. എ ഗുളികളും കണ്ടെത്തിയിട്ടുണ്ടെന്നും പറഞ്ഞാണ് ബന്ധപ്പെടുന്നത്. പിന്നീട് ഇത് ഭീഷണിയിലേക്ക് മാറി.
അക്കൗണ്ട് നമ്പർ പരിശോധിക്കാനെന്ന പേരിൽ 10.79 ലക്ഷം രൂപ ഇവർ പറഞ്ഞ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. പിന്നീട് ക്രെഡിറ്റ് കാർഡ് വഴിയുള്ള 3.77 ലക്ഷം രൂപയുടെ ഓൺലൈൻ പർച്ചയ്സിനായി അനുമതി നൽകാനും ആവശ്യപ്പെട്ടു. തുടർന്ന് എന്റെ ആധാർ കാർഡ് ഉപയോഗിച്ച് മനുഷ്യക്കടത്തും ലഹരിക്കടത്തും നടത്തുന്നതായി പറഞ്ഞു. ഉദ്യോഗസ്ഥനെന്ന പേരിൽ ഒരാൾ സ്കൈപ്പിൽ ജോയിൻ ചെയ്യാൻ ആവശ്യപ്പെട്ടു. പിന്നീട് ചോദ്യം ചെയ്യലെന്ന പേരിൽ യുവതിയുടെ അക്കൗണ്ടു വിവരവും ബാങ്ക് ബാലൻസും സാലറിയും നിക്ഷേപവും അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് പറയിച്ചു. ചോദ്യം ചെയ്യൽ പൂർത്തിയാകുന്നതുവരെ ഒന്നും പുറത്തുപറയരുതെന്നും ആവശ്യപ്പെട്ടു.
അഭിഷേക് ചൗഹാനെന്ന പേരിൽ വീഡിയോ കോളിൽ ജോയിൻ ചെയ്ത ഒരാൾ രഹസ്യ അന്വേഷണ ഉദ്യോഗസ്ഥനെന്ന് വിശ്വസിപ്പിച്ച് നാർകോ ടെസ്റ്റിന്റെ പേരിൽ യുവതിയെ നഗ്നയാക്കി വീഡിയോ റെക്കോർഡ് ചെയ്തു. പിന്നാലെ ഇത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. കൂടാതെ ഇവരുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 5000 ബിറ്റ്കോയിൻ വാങ്ങാനും ശ്രമിച്ചു. കാർഡിലെ പ്രതിദിനം ഉപയോഗിക്കാൻ പറ്റുന്നതിന്റെ പരിധി വർദ്ധിപ്പിക്കാനും ആവശ്യപ്പെട്ടു. 36 മണിക്കൂറിന് ശേഷമാണ് ഇവരെ വെറുതെ വിട്ടത്. തട്ടിപ്പ് മനസിലാക്കിയ 29-കാരി പൊലീസിനെ സമീപിക്കുകയായിരുന്നു.