ന്യൂഡൽഹി: കോൺഗ്രസിനെതിരെ കടന്നാക്രമിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. സ്വേച്ഛാധിപത്യം കാണിച്ചവർ തന്നെയാണ് ഇപ്പോൾ ഏകാധിപത്യത്തിനെതിരെ പ്രസംഗിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടിയന്തരാവസ്ഥ കാലത്ത് അമ്മയുടെ മരണാനന്തര ചടങ്ങിന് പോലും പരോൾ അനുവദിക്കാതിരുന്ന സംഭവവും രാജ്നാഥ് സിംഗ് വേദനയോടെ പങ്കുവച്ചു.
ഭരിച്ചിരുന്ന കാലത്ത് അൽപം പോലും മനുഷ്യത്വം പാലിക്കാതിരുന്നവരാണ് ഇപ്പോൾ കേന്ദ്രസർക്കാരിന്റേത് സ്വേച്ഛാധിപത്യമാണെന്ന് ആരോപിക്കുന്നത്. 1975ൽ അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധി സർക്കാരിന്റെ സ്വേച്ഛാധിപത്യത്തെ ചോദ്യം ചെയ്ത ഡസൻ കണക്കിന് നേതാക്കളെ ജയിലിലേക്ക് അയച്ചു. അക്കാലത്തായിരുന്നു തന്റെ അമ്മ ഗുരുതരാവസ്ഥയിലായി ആശുപത്രിയിലായത്. രക്തസ്രാവത്തെ തുടർന്ന് വാരാണസി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അവർ 27 ദിവസം രോഗത്തോട് പോരാടി. ഈ വേളയിൽ അവരെ ഒരിക്കലെങ്കിലും സന്ദർശിക്കാനോ പിന്നീട് മരണത്തിന് കീഴടങ്ങിയപ്പോൾ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനോ അവസാനമായി ഒരുനോക്ക് കാണാനോ അനുമതി നൽകാൻ ഇന്ദിരയുടെ സർക്കാർ അനുവദിച്ചിരുന്നില്ലെന്ന് രാജ്നാഥ് സിംഗ് പറയുന്നു. എഎൻഐക്ക് നൽകിയ പോഡ്കാസ്റ്റിലാണ് കോൺഗ്രസിനെതിരെ അദ്ദേഹം അതിരൂക്ഷ വിമർശനമുന്നയിച്ചത്.
സുഹൃത്തുക്കൾ മാറും പക്ഷെ, അയൽക്കാർ മാറില്ലെന്ന വാജ്പേയിയുടെ പ്രസ്താവനയും രാജ്നാഥ് സിംഗ് ഓർമിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയിൽ നിന്നും ഒരുതുണ്ട് ഭൂമി നഷ്ടപ്പെട്ടിട്ടില്ല, ഇനി നഷ്ടപ്പെടുകയുമില്ല. പാക് അധീന കശ്മീർ നമ്മുടേതായിരുന്നു, ഇപ്പോഴും ഭാരതത്തിന്റെ ഭാഗം തന്നെയാണ്, അത് അങ്ങനെ തന്നെ തുടരുകയും ചെയ്യും. ഭീകരത കുത്തിവച്ച് ഭാരതത്തെ അസ്ഥിരപ്പെടുത്താനാണ് പാകിസ്താന്റെ ശ്രമമെങ്കിൽ അതിന്റെ പ്രത്യാഘാതം അവർ അനുഭവിക്കേണ്ടതായി വരും. ഭീകരതയ്‌ക്ക് എതിരെ പോരാടാൻ ഒരു പിന്തുണയാണ് പാകിസ്താൻ ആഗ്രഹിക്കുന്നതെങ്കിൽ അതിനുവേണ്ടി സഹകരിക്കാൻ ഭാരതം തയ്യാറാണെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.