ന്യൂഡൽഹി: പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെയും അടിസ്ഥാന വിഭാഗത്തിന്റെയും വനിതകളുടെയും സാമൂഹ്യ, സാമ്പത്തിക പുരോഗതി ഉറപ്പുവരുത്തുന്ന ബിജെപിയുടെ പ്രകടന പത്രിക സങ്കൽപ് പത്ര പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കി. ഡൽഹിയിൽ മുതിർന്ന ബിജെപി നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രധാനമന്ത്രി പ്രകടന പത്രിക പുറത്തിറക്കിയത്. പത്രികയിലെ ഓരോ ഗ്യാരന്റിയെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിക്കുകയും ചെയ്തു. അടുത്ത അഞ്ച് വർഷം കൂടി സൗജന്യ റേഷൻ തുടരുമെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇത് മോദിയുടെ ഗ്യാരന്റിയാണെന്നും കൂട്ടിച്ചേർത്തു.
രാജ്യത്തെ പ്രായമായവരുടെ പ്രധാന ആശങ്കയാണ് അവരുടെ ചികിത്സയ്‌ക്കും മരുന്നിനുമുളള പണം എങ്ങനെ കണ്ടെത്തുമെന്നത്. ഇടത്തരം കുടുംബങ്ങളെയാണ് ഇത് കൂടുതൽ ഗൗരവമായി ബാധിക്കുന്നത്. അതുകൊണ്ടു തന്നെ 70 വയസിന് മുകളിലുളള വയോധികരെ ആയുഷ്മാൻ ഭാരത് യോജനയ്‌ക്ക് കീഴിൽ ഉൾപ്പെടുത്തുമെന്ന് പ്രകടന പത്രികയിൽ പറയുന്നു. ട്രാൻസ്ജെൻഡർ വിഭാഗത്തെയും ആയുഷ്മാൻ പദ്ധതിക്ക് കീഴിൽ കൊണ്ടുവരും. അഞ്ച് ലക്ഷം രൂപ വരെയുളള സൗജന്യ ചികിത്സയാണ് ഇതിലൂടെ ലഭിക്കുക.
എൻഡിഎ സർക്കാരിന്റെ അഭിമാന പദ്ധതിയായ മുദ്ര യോജന കോടിക്കണക്കിന് ആളുകളെയാണ് സംരംഭകരാക്കി മാറ്റിയത്. ജീവിത നിലവാരത്തിലുൾപ്പെടെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിർദ്ദേശങ്ങളാണ് ഉൾപ്പെടുത്തിയിട്ടുളളതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ കോടിക്കണക്കിന് വീടുകളിലെ വൈദ്യുതി ബിൽ കുറച്ചുകൊണ്ടുവന്ന് സീറോ ആക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി വൈദ്യുതിയിൽ നിന്ന് വരുമാനമുണ്ടാക്കാനുളള മാർഗവും സർക്കാർ അവതരിപ്പിച്ചു. പിഎം സൂര്യഘർ സൗജന്യ വൈദ്യുത പദ്ധതി അതിന് ഉദാഹരണമാണ്.
വനിതകൾ എങ്ങനെ രാജ്യവികസനത്തിന് നേതൃത്വം നൽകുമെന്നതിൽ ലോകത്തിന് ഇന്ന് വഴികാട്ടുകയാണ് ഭാരതം. കഴിഞ്ഞ 10 വർഷം വനിതകൾക്ക് പുതിയ അവസരങ്ങൾ ഒരുക്കി നൽകാനായിരുന്നു ശ്രമിച്ചത്. എന്നാൽ വരുന്ന അഞ്ച് വർഷം നാരീശക്തിയെ പുതിയ മേഖലകളുടെ ഭാഗമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഒരു വശത്ത് അടിസ്ഥാന സൗകര്യ വികസനത്തിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്ന് പറയുമ്പോൾ തന്നെ മറുവശത്ത് സ്റ്റാർട്ടപ്പുകളുടെയും ആഗോള സെന്ററുകളുടെയും സേവനങ്ങളും സർക്കാർ കണക്കിലെടുക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യം മുഴുവൻ ബിജെപിയുടെ സങ്കൽപ് പത്രയിലെ പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കുകയാണ്. കഴിഞ്ഞ പത്ത് വർഷം പ്രകടനപത്രികകളിൽ വാഗ്ദാനം ചെയ്ത എല്ലാ കാര്യങ്ങളും നടപ്പിലാക്കിയതാണ് അതിന് കാരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുവാക്കൾ, വനിതകൾ, പാവപ്പെട്ടവർ, കർഷകർ തുടങ്ങി വികസിത ഭാരതത്തിന്റെ നാല് കരുത്തുറ്റ തൂണുകൾക്ക് കൂടുതൽ ശക്തി പകരുന്നതാണ് സങ്കൽപ് പത്രയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ സംസ്ഥാനങ്ങൾ പ്രാദേശിക തലത്തിൽ നവവർഷം ആഘോഷിക്കുന്ന പുണ്യദിനമാണ് ഇന്ന്. നവരാത്രിയുടെ ആറാം ദിനത്തിൽ നമ്മൾ കാർത്യായനി ദേവിയെ ആണ് പ്രാർത്ഥിക്കുന്നത്. കാർത്യായനീ ദേവിയുടെ രണ്ട് കൈകളിലും താമരയുണ്ട്. യാദൃശ്ചികമായി സംഭവിച്ചതാണെങ്കിലും അത് വലിയ അനുഗ്രഹമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പോരാത്തതിന് ഇന്ന് അംബേദ്ക്കർ ജയന്തി കൂടിയാണെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.