ന്യൂഡൽഹി : തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വോട്ടർമാരോട് വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ച് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. ജനങ്ങൾ നൽകുന്ന ഓരോ വോട്ടിനും വികസനം ഉറപ്പാക്കുന്നതും, സുരക്ഷിതവും സ്വാശ്രയവുമായ ഇന്ത്യയെ രൂപപ്പെടുത്താനുള്ള ശക്തിയുണ്ടെന്നും അമിത് ഷാ പറയുന്നു. ” ഇന്ന് നമ്മുടെ രാജ്യത്തിന് സുപ്രധാനമായ ദിവസമാണ്. രാജ്യത്ത് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. ഈ അവസരത്തിൽ എല്ലാ വോട്ടർമാരും വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുകയാണ്.
നിങ്ങളുടെ ഓരോ വോട്ടിനും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ശക്തിയുണ്ട്. വികസിത ഇന്ത്യയിലേക്ക് നിങ്ങളെ നയിക്കാനുള്ള ഓരോ വോട്ടിനും സാധിക്കും. വോട്ട് രേഖപ്പെടുത്തുന്നത് ലോക്സഭയിലേക്കോ സ്ഥാനാർത്ഥിയുടെയോ വിധി നിർണയിക്കുന്നതിന് വേണ്ടി മാത്രമല്ല. ഇന്ത്യയുടെ ശോഭനമായ ഭാവി പടുത്തുയർത്തുന്നതിന് കൂടി വേണ്ടിയാണ്. വാഗ്ദാനങ്ങൾ നിറവേറ്റുന്നതിന് പുറമെ അഴിമതി, സ്വജനപക്ഷപാതം, പ്രീണനം എന്നിവയിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാൻ കരുത്തുള്ള ഒരു നേതൃത്വത്തെ തിരഞ്ഞെടുക്കണമെന്നാണ് അഭ്യർത്ഥനയെന്നും” അമിത് ഷാ പറഞ്ഞു.
ഇന്ന് നടക്കുന്ന ആദ്യ ഘട്ടത്തിൽ 102 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 16 സംസ്ഥാനങ്ങളിലും 5 കേന്ദ്രഭരണപ്രദേശങ്ങളിലുമായി 1625 സ്ഥാനാർത്ഥികളാണ് ഒന്നാംഘട്ടത്തിൽ ജനവിധി തേടുന്നത്. 1.87 ലക്ഷം പോളിംഗ് സ്റ്റേഷനുകളും സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 6 വരെ നീളും. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിൽ ഇന്ന് നടക്കുന്ന ആദ്യ ഘട്ടത്തിലാണ് ഏറ്റവും കൂടുതൽ പാർലമെന്റ് മണ്ഡലങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്. 8.4 കോടി പുരുഷ വോട്ടർമാരും 8.23 കോടി സ്ത്രീ വോട്ടർമാരും 11,371 ട്രാൻസ്ജെൻഡർ വോട്ടർമാരും ആദ്യഘട്ടത്തിൽ വോട്ട് ചെയ്യാൻ അർഹത നേടിയിട്ടുണ്ട്.