തെരഞ്ഞെടുപ്പ് ദിനം മിക്കവരുടെയും സോഷ്യൽ മീഡിയ സ്റ്റാറ്റസ് വിരലിൽ പുരട്ടിയ മഷി അടയാളമായിരിക്കും. മായാത്ത മഷി അടയാളം തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പ്രധാന ഭാഗമാണ്. കുറഞ്ഞത് ഇരുപത് ദിവസത്തേക്കെങ്കിലും അടയാളം മായാതെ നിൽക്കും. ലോക്സഭ തെരഞ്ഞെടുപ്പിനായി 10 മില്ലി വീതമുള്ള 26.5 ലക്ഷം കുപ്പികളാണ് തയ്യാറായത്. 174 രൂപയ്‌ക്കാണ് ഇത് തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിക്കുന്നത്. മഷിയുടെ ചരിത്രം അറിയാം..
- കള്ള വോട്ട് തടഞ്ഞ് വോട്ടിംഗ് പ്രക്രിയയുടെ സുതാര്യത ഉറപ്പ് വരുത്താനായാണ് മഷി പുരട്ടുന്നത്. നാഷണൽ ഫിസിക്കൽ ലബോറട്ടറി വികസിപ്പിച്ചെടുത്ത വോട്ടു മഷി മൈസൂർ പെയിൻ്റ്‌സ് ആൻഡ് വാർണിഷ് ലിമിറ്റഡാണ് നിർമിക്കുന്നത്. 1937-ൽ മൈസൂർ മഹാരാജ കൃഷ്ണരാജ വാഡിയാർ നാലാമനാണ് കമ്പനി സ്ഥാപിച്ചത്. നിലവിൽ കർണ്ണാടക ഗവൺമെന്റിന്റെ ഉടമസ്ഥതയിലാണ് സ്ഥാപനം.
- ഒരു കുപ്പിയിൽ പത്തുമില്ലി മഷിയാണുള്ളത്. ഇതുപയോഗിച്ച് 700 ഓളം വോട്ടർമാരുടെ വിരലുകളിൽ മഷി പുരട്ടാനാവും. വിരലിൽ പുരട്ടിയാൽ വെറും നാൽപതു സെക്കന്റുകൊണ്ട് ഉണങ്ങിത്തീരുന്ന ഈ മഷി മായ്‌ക്കാനാവില്ല.
- 1962-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് മഷി ആദ്യമായി അവതരിപ്പിച്ചത്. ആൾമാറാട്ടത്തിനെതിരായ മുൻകരുതൽ നടപടിയായി വോട്ടറുടെ ഇടത് ചൂണ്ടുവിരലിലാണ് മഷി പുരട്ടുന്നത്.
- സിൽവർ നൈട്രേറ്റാണ് മഷിയിലെ പ്രധാന ഘടകം. ദിവസങ്ങളോളം നിൽക്കാനായി സിൽവർ നൈട്രേറ്റ് 20 ശതമാനമാണ് ചേർക്കുന്നത്.
- ചർമ്മത്തിന് സുരക്ഷിതമായ മഷി, വെള്ളം, സോപ്പ് അല്ലെങ്കിൽ മറ്റ് ക്ലീനിംഗ് പ്രോഡക്ട്സ് എന്നിവയുടെ ഉപയോഗിച്ചാൽ മാഞ്ഞ് പോകില്ല.
- മലേഷ്യ, കാനഡ, കംബോഡിയ, ഘാന, ഐവറി കോസ്റ്റ്, അഫ്ഗാനിസ്ഥാൻ, തുർക്കി, നൈജീരിയ, പാപുവ ന്യൂ ഗിനിയ, നേപ്പാൾ, മഡഗാസ്‌കർ, സിംഗപ്പൂർ, ദുബായ്, മംഗോളിയ, സിയറ ലിയോൺ, ദക്ഷിണാഫ്രിക്ക, തുടങ്ങി 30-ലധികം രാജ്യങ്ങളിലേക്ക് മഷി കയറ്റി അയക്കുന്നുണ്ട്.
- വിവിധ രാജ്യങ്ങളിൽ പല തരത്തിലാണ് മഷി ഉപയോഗിക്കുന്നത്. കംബോഡിയയിലും മാലദ്വീപിലും, വോട്ടർമാരുടെ വിരൽ മഷിയിൽ മുക്കുമ്പോൾ തുർക്കിയിൽ നോസിലുകൾ കൊണ്ടാണ് മഷി പുരട്ടുന്നത്.