ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ബലാത്സംഗക്കേസിലെ പ്രതിയുടെ വീട് ജില്ലാ ഭരണകൂടം ബുൾഡോസർ കൊണ്ട് തകർത്തു. ഗുണ സ്വദേശി അയാൻ പത്താന്റെ വീടാണ് പൂർണ്ണമായും ഇടിച്ച് നിരത്തിയത്. അയൽവാസിയായ പെൺകുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതിയാണ് അയാൻ പത്താൻ.
അയൽവാസിയായ ഹിന്ദു പെൺകുട്ടിയുമായി അയാൻ പത്താൻ പ്രണയത്തിലായിരുന്നു. എന്നാൽ ഇയാൾ മയക്കുമരുന്നിന് അടിമയാണെന്ന് അറിഞ്ഞതോടെ പെൺകുട്ടി ഇയാളിൽ നിന്ന് അകന്നു ഇതിൽ കുപിതനായാണ് അയാൻ പെൺകുട്ടിയെ ബന്ദിയാക്കി ക്രൂരമായി പീഡിപ്പിച്ചത്. പെൺകുട്ടിയെ മർദ്ദിച്ച് അവശയാക്കിയ ശേഷം കണ്ണിൽ മുളകുപൊടി തേക്കുകയും ചെയ്തു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ അനധികൃതമായി കൈയടക്കിയ ഭൂമിയിലാണ് പ്രതി വീട് നിർമിച്ചതെന്ന് കണ്ടെത്തിയിരുന്നു. രണ്ട് ദിവസം മുമ്പ് വീട് ഒഴിഞ്ഞ് പോകണമെന്നാവശ്യപ്പെട്ട് ജില്ലാഭരണകൂടം പ്രതിയുടെ കുടുംബത്തിന് നോട്ടീസ് നൽകിയിരുന്നു.
പ്രതിയായ അയാൻ പത്താൻ പെൺകുട്ടിയെ ബന്ദിയാക്കി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയാണെന്ന് ഗുണ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് രവി മാളവ്യ പറഞ്ഞു. പൊലീസ് പ്രതിക്ക് ശിക്ഷ ഉറപ്പാക്കിയിട്ടുണ്ട്. പൊലീസിൽ നിന്ന് ജില്ലാ ഭരണകൂടത്തിന് ലഭിച്ച റിപ്പോർട്ടിനെ തുടർന്നാണ് ബുൾഡോസർ നടപടി, എസ്‍ഡിഎം വ്യക്തമാക്കി