ബ്രസൽസ്: മദ്യപിച്ച് വാഹനം ഓടിച്ച കുറ്റത്തിന് പൊലീസ് പിടിയിലായ നാല്പതുകാരനെ കോടതി കുറ്റവിമുക്തനാക്കി. ബെൽജിയത്തിലെ ബൂഷിലാണ് സംഭവം. യുവാവിന് അപൂർവ്വ രോഗമാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
2022 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചപ്പോൾ 0.91 മില്ലിഗ്രാം ആയിരുന്നു റീഡിംഗ്. താൻ മദ്യപിച്ചിട്ടില്ലെന്ന് യുവാവ് പറഞ്ഞിട്ടും പൊലീസ് വിശ്വസിച്ചിരുന്നില്ല. യുവാവ് മദ്യ നിർമ്മാണ ശാലയിൽ ജോലി ചെയ്തിരുന്നതിനാൽ സംശയവും ബലപ്പെട്ടു.
എന്നാൽ, താൻ മദ്യം ഉപയോഗിച്ചിട്ടില്ലെന്ന വാദത്തിൽ യുവാവ് ഉറച്ചു നിന്നതിനാൽ ഇയാളെ ഒരു മാസത്തിന് ശേഷം വീണ്ടും പരിശോധന നടത്തി . അന്ന് 0.71 മില്ലീഗ്രാമായിരുന്നു റീഡിംഗ്. തുടർന്ന് മൂന്ന് ഡോക്ടർമാർ വൈദ്യ പരിശോധനയും നടത്തി. അങ്ങനെയാണ് ശരീരത്തിൽ നിന്നും സ്വയം ആൽക്കഹോൾ ഉത്പാദിപ്പിക്കുന്ന അപൂർവ്വരോഗമായ ഓട്ടോ ബ്രൂവറി സിൻഡ്രോം യുവാവിന് ഉണ്ടെന്ന് ആരോഗ്യവിദഗ്ദർ കണ്ടെത്തിയത്.
രോഗം കണ്ടെത്തിയതിന് പിന്നാലെ അഭിഭാഷകർക്ക് ഇത് കോടതിയിലും തെളിയിക്കാൻ സാധിച്ചു. ലോകത്തിൽ ഇരുപതോളം പേർക്ക് മാത്രം ബാധിക്കുന്ന അപൂർവ്വ രോഗമാണിത്. 19952-ൽ ജപ്പാനിലാണ് ആദ്യമായി ഈ രോഗം കണ്ടെത്തുന്നത്. 1990ലായിരുന്നു ഓട്ടോ ബ്രൂവറി സിൻഡ്രോം എന്ന പേര് നൽകിയത്.