ആലപ്പുഴ: ടി.ജി നന്ദകുമാറിന്റെ ആരോപണങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. സിപിഎമ്മിൽ ചേരാൻ ശോഭ ശ്രമിച്ചെന്ന ആരോപണത്തിനാണ് അവർ മറുപടി നൽകിയത്. ആലപ്പുഴയിൽ എൻഡിഎ സ്ഥാനാർത്ഥി വിജയിക്കുമെന്നായപ്പോഴാണ് ദല്ലാൾ നന്ദകുമാർ കുപ്രചാരണങ്ങളുമായി ഇറങ്ങിയത്. മൂന്ന് തവണ ഇപി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്ന് പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും അവർ വ്യക്തമാക്കി.
നന്ദകുമാറിനെ ഒരിക്കൽ പോലും തള്ളിക്കളയാൻ ഇപി ജയരാജൻ തയ്യാറായിട്ടില്ല. പാപിയെന്നും ഫ്രോഡെന്നും വിശ്വസിക്കാൻ കൊള്ളാത്തവനെന്നും നന്ദകുമാറിനെ വിശേഷിപ്പിച്ചുകൊണ്ട് എം.വി ഗോവിന്ദനും പിണറായി വിജയനും തള്ളിപ്പറഞ്ഞു. എന്നാൽ ഇപി ഇതുവരെയും ദല്ലാളിനെ തള്ളിപ്പറയാൻ തയ്യാറായിട്ടില്ല.
ഇപി ജയരാജനുമായി ഒരു കൂടിക്കാഴ്ച നടത്താൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ദേശീയ നേതൃത്വത്തിൽ നിന്ന് ലഭിച്ച നിർദേശപ്രകാരമാണ് ജയരാജനുമായുള്ള ചർച്ച രഹസ്യാത്മകമായി മുന്നോട്ട് കൊണ്ടുപോയത്. തന്നേക്കാൾ ജൂനിയറായ എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിൽ ഇപി ജയരാജന് നീരസമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ കരുനീക്കത്തിൽ അസ്വസ്ഥനായിരുന്നു ജയരാജൻ. ബിജെപിയിൽ ചേരുന്നതിൽ നിന്ന് പിന്മാറേണ്ടി വന്നതിൽ ഇപിക്ക് ദുഃഖമുണ്ടായിരുന്നു. കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് അദ്ദേഹം ആവർത്തിക്കുന്നുണ്ടെങ്കിലും ഇപിയുടെ ശരീരഭാഷയിൽ നിന്ന് കേരളജനതയ്‌ക്ക് കാര്യങ്ങളെല്ലാം മനസിലായി.
ഇപി ജയരാജന്റെ താത്പര്യപ്രകാരമാണ് രാമനിലയത്തിൽ വച്ച് കണ്ടത്. അന്നേദിവസം മന്ത്രി കെ. രാധാകൃഷ്ണനും അവിടെ ഉണ്ടായിരുന്നു. അന്നത്തെ ലെഡ്ജർ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുന്നതാണ്. ഗോകുലം ഗോപാലൻ മാനനഷ്ട കേസുമായി മുന്നോട്ട് പോകുകയാണെങ്കിൽ കോടതിയിൽ നേരിടുമെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.















