തിരുവനന്തപുരം: ചൂട് കടുത്തതോടെ തിരുവനന്തപുരം ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ്. ഒഴിവാക്കുന്നതിനുള്ള നിർദേശങ്ങളാണ് കളക്ടർ പുറത്തിറക്കിയിരിക്കുന്നത്. ദുരന്തസാഹചര്യം ഉണ്ടാവാതിരിക്കാൻ പാലിക്കേണ്ട വിവിധ നിയന്ത്രണങ്ങളും ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്.
1) നിർമാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ, വഴിയോര കച്ചകവടക്കാർ, മത്സ്യ തൊഴിലാളികൾ, മറ്റ് കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ പകൽ 11 മണി മുതൽ വൈകുന്നേരം മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുന്ന രീതിയിൽ ജോലി സമയം ക്രമീകരിക്കണം.
2) ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മെയ് ആറ് വരെ ക്ലാസുകൾ നിർത്തിവയ്‌ക്കണം. കൂടാതെ സ്‌കൂൾ വിദ്യാർത്ഥികൾക്കുളള അവധിക്കാല ക്ലാസുകൾ 11 മണി മുതൽ മൂന്ന് മണിവരെ ഒഴിവാക്കേണ്ടതാണ്. മുൻ നിശ്ചയിച്ച പരീക്ഷകൾ നടത്തുന്നതിന് തടസമില്ല.
3) പൊലീസ്, അഗ്നിശമന രക്ഷാസേന മറ്റ് സേനാ വിഭാഗങ്ങൾ, എൻസിസി, എസ്പിസി തുടങ്ങിയവരുടെ പരിശീലന കേന്ദ്രങ്ങളിൽ പകൽ സമയത്ത് പരേഡും, ഡ്രില്ലുകളും ഒഴിവാക്കേണ്ടതാണ്.
4) ആസ്ബറ്റോസ്, ടിൻ ഷീറ്റുകൾ മേൽക്കുരയായിട്ടുള്ള തൊഴിലിടങ്ങൾ എന്നിവ പകൽ സമയം അടച്ചിടേണ്ടതാണ്. ഇവ മേൽക്കുരയായിട്ടുള്ള വീടുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കേണ്ടതാണ്.
9) മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യ ശേഖരണ നിക്ഷേപകേന്ദ്രങ്ങൾ തുടങ്ങിയ തീ പിടുത്ത സാധ്യതയുള്ള ഇടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തേണ്ടതും മുൻ കരുതൽ സ്വീകരിക്കുകയും വേണം.
6) ആശുപത്രികളുടെയും പ്രധാന സർക്കാർ സ്ഥാപനങ്ങളുടെയും ഫയർ ഓഡിറ്റ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച മാനദണ്ഡം അനുസരിച്ച് ഉടനടി ചെയ്യണം.
7) കാട്ടുതീ ഒഴിവാക്കുന്നതിന് വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
8) കലാ – കായിക മത്സരങ്ങൾ/പരിപാടികൾ പകൽ സമയം 11 മണി മുതൽ വൈകിട്ട് മൂന്ന് മണി വരെ നിർബന്ധമായും ഒഴിവാക്കേണ്ടതാണ്.
9) ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റ് വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കേണ്ടതാണ്.
10) ലയങ്ങൾ, ആദിവാസി ആവാസ കേന്ദ്രങ്ങൾ മുതലായ ഇടങ്ങളിൽ കുടിവെള്ളം ഉറപ്പാക്കേണ്ടതാണ്.















