ചൂട് കനത്തതോടെ കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. മനുഷ്യരെ പോലെ വളർത്തുമൃഗങ്ങളും ബുദ്ധിമുട്ട് അനുഭവിക്കുന്നു. ചൂട് കനത്തതോടെ കാലികളും പക്ഷികളും കൂട്ടമരണത്തിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്തെ 44 പഞ്ചായത്തുകളിലാണ് ഇതുവരെ കുടിവെള്ള ക്ഷാമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൂര്യാഘാതമേറ്റ് ചത്തൊടുങ്ങുന്ന വളർത്തു മൃഗങ്ങളുടെ എണ്ണം കൂടി വരികയാണെന്ന് സംസ്ഥാന സർക്കാർ പുറത്തുവിട്ട കണക്കുകൾ പറയുന്നു.
കഴിഞ്ഞ മാസങ്ങളിലായി 497-ഓളം കറവപ്പശുക്കൾ സൂര്യാഘാതത്താൽ മരിച്ചു. ഇതിൽ 105 ഓളം പശുക്കൾ കൊല്ലം ജില്ലയിലാണ്. നിലവിലെ സാഹചര്യം മുൻനിർത്തി കന്നുകാലികൾക്കും വളർത്തുമൃഗങ്ങൾക്കും സൂര്യാഘാതം ഏൽക്കാതിരിക്കാനുള്ള ജാഗ്രതാ നിർദേശങ്ങൾ മൃഗ സംരക്ഷണ വകുപ്പ് പുറത്തുവിട്ടു.
1) കർഷകരും അരുമ പ്രേമികളും ശ്രദ്ധിക്കണം
കടുത്ത വേനലിൽ പശുക്കൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത കൂടുതലാണ്. പകൽ 11 നും ഉച്ചയ്‌ക്ക് 3 നും ഇടയിലുള്ള സമയത്ത് തുറസായ സ്ഥലങ്ങളിൽ കന്നുകാലികളെ മേയാൻ വിടരുത്.
ഈ സമയങ്ങളിൽ പശുക്കളെ പാടത്ത് കെട്ടിയിടാതിരിക്കാനും കർഷകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ആസ്ബസ്റ്റോസ് ഷീറ്റോ തകര ഷീറ്റോ കൊണ്ട് മേഞ്ഞ കൂടാരങ്ങളിൽ നിന്ന് പുറത്തിറക്കി മരത്തണലിൽ കെട്ടാൻ ശ്രദ്ധിക്കണം.
തൊഴുത്തിൽ മുഴുവൻ സമയവും ഫാനുകൾ പ്രവർത്തിപ്പിക്കുന്നത് നല്ലതാണ്. തെങ്ങോല, ടാർപോളിൻ എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് മേൽക്കൂരയ്‌ക്ക് കീഴെ സീലിംഗ് ഒരുക്കുന്നതും ചൂട് കുറയ്‌ക്കും.
സ്പ്രിംഗ്ലർ, ഷവർ എന്നിവ ഉപയോഗിച്ച് അരമണിക്കൂർ കൂടുമ്പോൾ പശുക്കളെ നനയ്‌ക്കുന്നത് ഉഷ്ണസമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കും.
വാഹനത്തിൽ കയറ്റിയുള്ള ദീർഘദൂര യാത്രകൾ രാവിലെയും വൈകുന്നേരവുമായി ക്രമീകരിക്കണം.
നിർജലീകരണം തടയാനും പാൽ കറവ നഷ്ടം കുറയ്‌ക്കുവാനും തൊഴുത്തിൽ 24 മണിക്കൂറും തണുത്ത കുടിവെള്ളം ലഭ്യമാക്കണം.
കുടിവെള്ളം ചൂടുപിടിക്കുന്നത് തടയാൻ വെള്ള ടാങ്കുകളും, വിതരണ പൈപ്പുകളും, നനച്ച ചണച്ചാക്ക് ഉപയോഗിച്ച് പൊതിയാം.
വേനലിൽ കഴിക്കുന്ന കാലിത്തീറ്റയുടെ അളവ് കുറയുന്നതിനാൽ ഏറ്റവും നിലവാരം ഉള്ള തീറ്റ തന്നെ നൽകണം. ധാതു ലവണ മിശ്രിതങ്ങൾ തീറ്റയിൽ ചേർക്കണം.
2) വളർത്തു കോഴികളിൽ ബ്രോയ്‌ലർ കോഴികളെയാണ് ചുട് ഏറ്റവും കൂടുതൽ ബാധിക്കുക
ചൂട് കുറഞ്ഞ സമയങ്ങളിൽ രണ്ടുമൂന്ന് തവണ തറവിരി ഇളക്കിയിടണം. ചകിരിച്ചോറാണ് നല്ല തറവിരി.
സ്പ്രിംഗ്ലർ ഉപയോഗിച്ച് മേൽക്കൂര തണുപ്പിക്കണം. മേൽക്കൂരയ്‌ക്ക് മുകളിൽ തെങ്ങോലയോ ചണച്ചാക്കോ വിരിക്കുന്നതും വള്ളിചെടികൾ പടർത്തുന്നതും ചൂട് കുറയാൻ സഹായിക്കും. മേൽക്കൂര കഴിയുമെങ്കിൽ വെള്ളപൂശണം.
ഐസിട്ട വെള്ളം കുടിക്കാൻ നൽകണം. എക്‌സോസ്റ്റ് ഫാനുകൾ കൂട്ടിൽ ഘടിപ്പിക്കണം
3) നായകൾക്കും പൂച്ചകൾക്കും കരുതൽ വേണം
വളർത്തു നായ്‌ക്കൾക്കും അലങ്കാര പൂച്ചകൾക്കും മുമ്പിൽ തണുത്ത കുടിവെള്ളം എപ്പോഴും കരുതണം.
നായ് കൂടുകൾക്കു മുകളിൽ തണൽ വലകൾ അല്പമുയരത്തിൽ വിരിക്കാം.
ചൂടുകൂടിയ സമയങ്ങളിൽ തീറ്റ ഒഴിവാക്കണം. ഒരു ദിവസം നൽകുന്ന തീറ്റ പലതവണകളായി മാറ്റാം .
ആഹാരത്തിൽ തൈരോ, ജീവകം സി യോ നൽകണം.
നായ്‌ക്കളുടെ കൂട്ടിൽ ഒരു ഫാൻ നിർബന്ധമാണ്. ദിവസവും ദേഹം ബ്രഷ് ചെയ്യാൻ മറക്കരുത്.
അധികം ശരീരഭാരമുള്ള ഇനങ്ങൾക്കാണ് സൂര്യാഘാത സാധ്യതയേറുന്നത്.
ചൂടുള്ള പകലിൽ നായ്‌ക്കളെയും പൂച്ചകളെയും കാറിനുള്ളിലോ മുറിക്കുള്ളിലോ അടച്ച് പുറത്തു പോകരുത് .
സൂര്യാഘാതമേറ്റാൽ നായ്‌ക്കളെ തണലിടങ്ങളിലേക്ക് മാറ്റി തണുത്ത വെള്ളത്തിൽ മുക്കിയ ടവൽ ദേഹത്ത് പുതപ്പിക്കണം .















