തിരുവനന്തപുരം: പ്രതിഷേധങ്ങൾ ഉയർന്നതോടെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിൽ ഇളവുവരുത്തി ഗതാഗതവകുപ്പ്. ഇളവ് വരുത്തിയ പുതിയ സർക്കുലർ പുറത്തിറങ്ങി. സിഐടിയു ഉൾപ്പെടെയുള്ള ഭരണപക്ഷ സംഘടനകളും ഡ്രൈവിംഗ് സ്‌കൂളുകളും സമരം ആരംഭിച്ചതോടെയാണ് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ ഇളവുകൾക്ക് നിർദേശം നൽകിയത്. ഡ്രൈവിംഗ് സ്‌കൂളുകളുടെ ആവശ്യപ്രകാരമുള്ള ഇളവുകൾ വരുത്തികൊണ്ടാണ് പുതിയ സർക്കുലർ ട്രാൻസ്‌പോർട്ട് കമ്മീഷണർ പുറത്തിറക്കിയത്.
പ്രതിദിന ടെസ്റ്റുകളുടെ എണ്ണം 30-ൽ നിന്ന് 40 ആയി ഉയർത്തി, 15 വർഷം പഴക്കമുള്ള വാഹനം ആറ് മാസത്തിനകം മാറ്റണം, വാഹനത്തിൽ ക്യാമറ വയ്‌ക്കാനായി മൂന്ന് മാസത്തെ സാവകാശം നൽകും എന്നിങ്ങനെയാണ് പുതിയ സർക്കുലറിൽ ഉള്ളത്. പുതിയ രീതിയിൽ ഡ്രൈവിംഗ്് ടെസ്റ്റ് നടത്തുന്നതിനുള്ള ഗ്രൗണ്ടും ട്രാക്കും സജ്ജമാകുന്നത് വരെ നിലവിലെ രീതിയിൽ തന്നെ ടെസ്റ്റ് നടത്താമെന്നും പുതിയ സർക്കുലറിലുണ്ട്. സർക്കുലർ ഇറങ്ങിയതോടെ സമരത്തെ തുടർന്ന് നിർത്തിവച്ചിരുന്ന ടെസ്റ്റുകൾ പുനരാരംഭിക്കും.
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന് നേരെ വൻ പ്രതിഷേധമാണ് ഉയർന്നത്. ഇതോടെ യൂണിയനുകളുമായി നടത്തിയ ചർച്ചയിൽ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണങ്ങളിലെ ഇളവുകളിൽ തീരുമാനമാവുകയായിരുന്നു.















