ഡെറാഡൂൺ: ലോകപ്രശസ്തമായ തീർത്ഥാടനം ചാർധാം യാത്ര തുടങ്ങി. ഇതിനായി ഉത്തരാഖണ്ഡിലെ കേദാർനാഥ്, ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങൾ തുറന്നു.
സംസ്ഥാന മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും ഭാര്യ ഗീതയും കേദാർനാഥ് ക്ഷേത്രം തുറക്കുന്ന ചടങ്ങിൽ പങ്കെടുത്തു. പതിനായിരത്തിലധികം ഭക്തരും അവിടെ കൂടിയിരുന്നു. നടതുറന്നതോടനുബന്ധിച്ച് ക്ഷേത്ര സമുച്ചയം മുഴുവൻ പൂക്കളാൽ അലങ്കരിച്ചിരുന്നു. ശ്രീകോവിലിന്റെ വാതിലുകൾ തുറക്കുന്ന സമയത്ത് ഹെലികോപ്റ്റർ വഴി തീർഥാടകർക്ക് നേരെ പുഷ്പവൃഷ്‌ടിയും നടത്തി.
യമുനോത്രി ക്ഷേത്രം ഇന്നലെ രാവിലെ 7:00 മണിക്ക് തുറന്നു. ആയിരക്കണക്കിന് ഭക്തർ ഇതിൽ പങ്കെടുത്തു. ഇതേ തുടർന്ന് ഇന്നലെ ഉച്ചയോടെ ഗംഗോത്രി ക്ഷേത്രവും തുറന്നു. ബദരീനാഥ് ക്ഷേത്രത്തിന്റെ വാതിലുകൾ മെയ് 12 നാണ് തുറക്കുന്നത്.
മഞ്ഞുകാലത്ത് അടച്ചിടുകയും വേനൽക്കാലത്ത് തുറക്കുകയും ചെയ്യുന്ന ഈ നാല് ക്ഷേത്രങ്ങളിലേക്കുമുള്ള തീർത്ഥാടനത്തെ ‘ചാർധാം’ യാത്ര എന്നാണ് വിളിക്കുന്നത്. അക്ഷയ തൃതീയ നാളിലാണ് ചാർധാം യാത്രക്കായി ഈ ക്ഷേത്രങ്ങൾ തുറക്കുന്നത്. കേദാർനാഥ് ക്ഷേത്രം 12 ജ്യോതിർലിംഗങ്ങളിൽ ഒന്നാണ്. ബദരീനാഥ് അഥവാ ബദരിനാരായണൻ ക്ഷേത്രത്തിലെ പ്രതിഷ്ഠ ഭഗവാൻ വിഷ്ണുവാണ്. വൈഷ്ണവരുടെ 108 ദിവ്യ ദേശങ്ങളിൽ ഒന്നാണ് ബദരിനാഥ്. ഗംഗാ നദിക്ക് സമർപ്പിക്കപ്പെട്ടതാണ് ഗംഗോത്രി ക്ഷേത്രം. ഗംഗ കഴിഞ്ഞാൽ ഏറ്റവും പവിത്രമായ യമുന നദിക്കാണ് യമുനോത്രി ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്.
ചാർധാം ക്ഷേത്രങ്ങളുടെ ദർശനത്തിനുള്ള അവസാന തീയതികൾ
കേദാർനാഥ്: നവംബർ 2, 2024
ബദരീനാഥ്: നവംബർ 9, 2024
ഗംഗോത്രി: നവംബർ 3, 2024
യമുനോത്രി: നവംബർ 3, 2024















