ന്യൂഡൽഹി: വൻ നിക്ഷേപത്തിനൊരുങ്ങി ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ). വരുന്ന അഞ്ച് വർഷം എണ്ണ ശുദ്ധീകരണം, ഇന്ധന വിതരണം, പെട്രോ കെമിക്കൽ വ്യവസായം, ഹൈഡ്രജൻ ഉൾപ്പടെയുള്ള ക്ലീൻ എനർജി മേഖലകളിൽ 1.7 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ചെയർമാൻ ജി. കൃഷ്ണകുമാർ അറിയിച്ചു.
‘പ്രൊജക്ട് ആസ്പയർ’ എന്ന ദീർഘകാല വികസനം ലക്ഷ്യമിട്ടാണ് ഈ വൻ നിക്ഷേപം. നിക്ഷേപത്തിൽ 75,000 കോടി രൂപ റിഫൈനറികളുടെ ശേഷി വർദ്ധനയ്‌ക്കും പെട്രോകെമിക്കൽ സംരംഭങ്ങൾക്കുമാണ് ചെലവഴിക്കുക. പെെപ്പ് ലൈൻ പദ്ധതികൾ,ക്ക് 8,000 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിൽ 5,000 കോടിയുടെ പദ്ധതികൾ കണ്ടെത്തി കഴിഞ്ഞു.
ഇന്ധന മാർക്കറ്റിംഗിന് 20,000 കോടിയാണ് നിക്ഷേപിക്കുന്നത്. 32,000 കോടി രൂപ മൊസാബിക്, ബ്രസീൽ എന്നീ രാജ്യങ്ങളിലെ ഇന്ധന ഉത്പാദന പദ്ധതികളിലാണ് നിക്ഷേപിക്കുക. പ്രകൃതി വാതക പദ്ധതികളിൽ 25,000 കോടിയും ഹരിത ഊർജ്ജ പദ്ധതികളിൽ 10,000 കോടിയും ബിപിസിഎൽ ചെലവിടുമെന്ന് ചെയർമാൻ അറിയിച്ചു.
കമ്പനിയുടെ റിഫൈനറികളായ ബിന (മധ്യപ്രദേശ്), മുംബൈ, കൊച്ചി എന്നിവയുടെ ആകെ ശുദ്ധീകരണ ശേഷി പ്രതിവർഷം 3.53 കോടി ടണ്ണിൽ നിന്ന് 4.5 കോടി ടണ്ണായി ഉയർത്തും. നിലവിലുള്ള 22,000 പെട്രോൾ പമ്പുകളുടെ എണ്ണം 26,000 ആയി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.