ന്യൂഡൽഹി: ഇസ്രായേലിൽ അതിക്രമിച്ച് കയറി ഹമാസ് ഭീകരർ പിടികൂടിയ ബന്ദികളെ മോചിപ്പിച്ചാൽ ഗാസയിൽ വെടിനിർത്തലുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ബന്ദികളെ വിട്ടയച്ചാൽ നാളെ തന്നെ വെടിനിർത്തുമെന്നും അദ്ദേഹം പറഞ്ഞു. പൊതുപരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു ബൈഡൻ.
“ഇത് ഹമാസിന്റെ തീരുമാനം പോലെയാണെന്ന് ഇസ്രായേൽ പറഞ്ഞുകഴിഞ്ഞു, അവർക്ക് അത് ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ, നമുക്ക് അത് നാളെ അവസാനിപ്പിക്കാം. വെടിനിർത്തൽ നാളെ ആരംഭിക്കും,” ബൈഡൻ നൂറോളം വരുന്ന ജനക്കൂട്ടത്തോട് പറഞ്ഞു. യുഎസ് നൽകിയ യുദ്ധ ഉപകരണങ്ങളുടെ ഫലമായുണ്ടായ മരണങ്ങളിൽ തനിക്ക് ആശങ്കയുണ്ടെന്നും ബൈഡൻ പറഞ്ഞു.
നിരവധി ചർച്ചകൾ ഉണ്ടായിട്ടും ഹമാസും ഇസ്രായേലും ഇതുവരെ വെടിനിർത്തൽ കരാറിൽ എത്തിയിട്ടില്ല. തെക്കൻ ഇസ്രായേലിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ തുടർന്നാണ് സംഘർഷം രൂക്ഷമായത്. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിനായിരുന്നു ഹമാസ് ഗാസയിൽ നിന്നും 250-ഓളം പേരെ തട്ടിക്കൊണ്ടുപോയത്. ഇതിൽ 36 പേരെ ഹമാസ് ഭീകരർ വധിച്ചു.
ഹമാസ് ഭീകരർക്കെതിരെ ശക്തമായാണ് ഇസ്രായേൽ സൈന്യം പോരാടിയത്. യുദ്ധത്തിൽ സാധാരണക്കാരുൾപ്പെടെ നിരവധി പേർക്ക് ജീവൻ നഷ്ടമായിരുന്നു.