ന്യൂഡൽഹി: രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ ബിജെപി ഇക്കുറി ശക്തമായി തന്നെ ചുവടുറപ്പിക്കുമെന്നും, ഇത് എൻഡിഎയെ അനായാസമായി 400 സീറ്റുകൾ ലക്ഷ്യത്തിലെത്താൻ സഹായിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. രാജ്യത്തിന്റെ വികസനം നടപ്പാക്കുമ്പോൾ കിഴക്കൻ മേഖലകളിലേക്ക് പ്രത്യേകമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.
” പ്രധാനമന്ത്രി ആകുന്നതിന് മുൻപും പല തവണയായി ഞാൻ പറഞ്ഞിട്ടുള്ള കാര്യമാണത്. 2013ൽ ഞാൻ നടത്തിയ പ്രസംഗം ശ്രദ്ധിച്ചാൽ നിങ്ങൾക്കത് മനസിലാകും. രാജ്യത്തിന്റെ വികസനം നടപ്പാക്കണമെങ്കിൽ, കിഴക്കൻ മേഖലകളെ വളർച്ചയുടെ എഞ്ചിനാക്കി മാറ്റണമെന്ന് ഞാൻ പറഞ്ഞിരുന്നു. ഈ മേഖലകൾ കേന്ദ്രീകരിച്ചുള്ള വികസന പ്രവർത്തനങ്ങളിൽ വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്.
ബിജെപി രാജ്യത്തിന് മുന്നിൽ മികച്ച ഭരണമാതൃകയാണ് കാഴ്ചവച്ചത്. ആരോഗ്യ, അടിസ്ഥാന സൗകര്യ മേഖലകളിൽ ബിജെപി കൈവരിച്ച നേട്ടങ്ങൾ എടുത്ത് പറയേണ്ടതാണ്. കിഴക്കൻ മേഖലകളിലെല്ലാം ഇത് വ്യക്തമായി തന്നെ പ്രതിഫലിക്കുന്നുണ്ട്. തെലങ്കാന, ഒഡിഷ, ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, അസം എന്നീ സ്ഥലങ്ങളിലേത് പോലെ പുതിയ ഇടങ്ങൾ ബിജെപി ഇക്കുറിയും കൂട്ടച്ചേർക്കും.
എൻഡിഎയുടെ 400 സീറ്റുകൾ എന്ന ലക്ഷ്യം സൂചിപ്പിക്കുന്നത് തന്നെ ഹിന്ദി ഹൃദയഭൂമിക്കപ്പുറത്തേക്ക് ബിജെപി ആധിപത്യം വളർത്തുകയാണെന്നാണ്. ബംഗാൾ, ഒഡിഷ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ബിജെപി ഏറെ നാളായി ലക്ഷ്യം വച്ചിട്ടുള്ള ഇടങ്ങളാണ്. ഭരണനേട്ടങ്ങൾ എടുത്ത് പറഞ്ഞുകൊണ്ട് തന്നെയാണ് ബിജെപി ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. രാജ്യം കൈവരിച്ച പുരോഗതി ജനങ്ങൾ നേരിട്ട് കാണുന്നുണ്ടെന്നും” പ്രധാനമന്ത്രി വ്യക്തമാക്കി.