മാലെ : മാലദ്വീപ് സൈന്യത്തിന് ഭാരതം സംഭാവന ചെയ്ത മൂന്ന് വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിവുള്ള പൈലറ്റുമാരില്ലെന്ന് പ്രതിരോധ മന്ത്രി ഗസ്സൻ മൗമൂൺ തുറന്നു സമ്മതിച്ചു. രണ്ട് ഹെലികോപ്റ്ററുകളും ഒരു ഡോർണിയർ വിമാനവും പ്രവർത്തിപ്പിക്കുന്നതിനായി മാലദ്വീപിൽ നിലയുറപ്പിച്ചിരുന്ന 76 ഭാരതീയ പ്രതിരോധ ഉദ്യോഗസ്ഥർ അവിടെനിന്നും പിൻവാങ്ങിയതിനു തൊട്ടുപിന്നാലെയാണ് പ്രതിരോധ മന്ത്രി ഗസ്സൻ മൗമൂൺ മാലദ്വീപ് സൈന്യത്തിന്റെ വ്യോമയാന ശേഷിയിലെ പോരായ്മകൾ സ്ഥിരീകരിച്ചത്.
ഞായറാഴ്ച മാലെയിൽ ഒരു മാധ്യമ സമ്മേളനത്തിലാണ് “വിമാനം പറത്താൻ ലൈസൻസുള്ള ആളുകൾ ഇല്ല,” എന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. വിമാനം പറത്താൻ പരിശീലനം ആരംഭിച്ച മാലദ്വീപ് സൈനികർക്ക് വ്യക്തമാക്കാനാകാത്ത കാരണങ്ങളാൽ പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് മൗമൂൺ വിശദീകരിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിന്റെ ഭാഗമായി ഫെബ്രുവരിയിൽ നിശ്ചയിച്ച സമയപരിധി പാലിച്ച് അവസാനത്തെ ഭാരത സൈനികനും വെള്ളിയാഴ്ച മാലദ്വീപ് വിട്ടു. ചൈന അനുകൂല നിലപാടുകൾക്ക് പേരുകേട്ട മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസ്സു 2023 നവംബറിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ആവശ്യപ്പെട്ടതനുസരിച്ചാണ് ഭാരത ഉദ്യോഗസ്ഥർ മാലദ്വീപ് വിട്ടത്. ഭാരതം തിരിച്ചെടുക്കണമെന്ന് മുയിസു പറഞ്ഞ 77 സൈനികർ പ്രധാനമായും പൈലറ്റുമാരും ക്രൂവും സാങ്കേതിക വിദഗ്ധരുമാണ്.
മുൻ പ്രസിഡൻ്റുമാരായ മുഹമ്മദ് നഷീദ്, അബ്ദുല്ല യമീൻ, ഇബ്രാഹിം മുഹമ്മദ് സോലിഹ് എന്നിവരുടെ കാലത്ത് ഭാരതം വിതരണം ചെയ്ത ഹെലികോപ്റ്ററുകളും വിമാനങ്ങളും പ്രാഥമികമായി മാലദ്വീപ് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്.
അതിനിടെ, സെനഹിയ മിലിട്ടറി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ഡോക്ടർമാരെ നിലനിർത്താൻ മാലദ്വീപ് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.















