കോഴിക്കോട്: തടവുകാരും ജയിൽ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് പേർക്ക് പരിക്ക്. കോഴിക്കോട് ജില്ലാ ജയിലിലാണ് സംഭവം. മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്കും രണ്ട് തടവുകാർക്കുമാണ് പരിക്കേറ്റത്. സബ് ജയിലിൽ നിന്ന് ഇന്ന് ജില്ലാ ജയിലിലേക്ക് മാറ്റിയ തടവുകാരും ജയിൽ ഉദ്യോഗസ്ഥരും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സന്ദർശന സമയം കഴിഞ്ഞതിനാൽ ബന്ധുക്കളെ കാണാൻ പ്രതികളെ അനുവദിക്കാതിരുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.
ഉദ്യോഗസ്ഥരും തടവുകാരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഇത് ഏറ്റുമുട്ടലിലേക്ക് വഴിമാറുകയുമായിരുന്നു. സംഘർഷത്തിൽ ജയിൽ ഉദ്യോഗസ്ഥരായ രഞ്ജിഷ്, നിതിൻ, പ്രദീപ് എന്നിവർക്കും തടവുകാരായ അജിത് വർഗീസ്, ജിൽഷാദ് എന്നിവർക്കുമാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ തടവുകാർക്കെതിരെ കേസെടുക്കുമെന്നാണ് വിവരം.















