കോഴിക്കോട്: അവയവം മാറി ശസ്ത്രക്രിയ നടത്തിയെന്ന പരാതിയിൽ മെഡിക്കൽ കോളേജിലെ ഡോക്ടർക്കെതിരെ കേസെടുത്തു. കൈവിരലിന് പകരം നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ ചെയ്തതിനാണ് കേസ്.
ഡോക്ടർ ചികിത്സാപിഴവ് വരുത്തിയെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ മാതാപിതാക്കൾ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെയാണ് പൊലീസ് കേസെടുത്തത്.
ആരോപണ വിധേയനായ ഡോ. ബിജോൺ ജോൺസണെ നേരത്തേ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. കുട്ടിയുടെ വിരലിൽ ശസ്ത്രക്രിയ ചെയ്യുന്നതിന് പകരം നാവിലാണ് ശസ്ത്രക്രിയ ചെയ്തതെന്ന് ഡോക്ടർ സമ്മതിച്ചു. ശസ്ത്രക്രിയ കുടുംബത്തിന്റെ അനുമതിയോടെയായിരുന്നില്ല എന്ന് ഡോക്ടർ എഴുതിയ രേഖയും പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെൻഡ് ചെയ്തത്.
ചികിത്സാ പിഴവിനെ ന്യായീകരിച്ച് കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ രംഗത്തെത്തിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ചികിത്സാ പിഴവ് സംഭവിച്ചെന്ന വാർത്ത തെറ്റിദ്ധാരണാജനകമാണ്. കുട്ടിയുടെ നാക്കിനടിയിലായി ഡോക്ടർമാർക്ക് കെട്ട് ശ്രദ്ധയിൽ പെടുകയായിരുന്നു. പ്രത്യക്ഷത്തിൽ കുട്ടിക്ക് പ്രശ്നങ്ങൾ ഇല്ലെങ്കിലും ഭാവിയിൽ സംസാര വൈകല്യം ഉണ്ടാകാൻ ഇടയുള്ളതിനാലാണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് കെജിഎംസിടിഎയുടെ ന്യായീകരണം.
ഇന്ന് രാവിലെയാണ് ആറാമത്തെ വിരൽ നീക്കം ചെയ്യുന്നതിനായി നാല് വയസുകാരിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ വിരൽ നീക്കം ചെയ്യുന്നതിന് മുമ്പ് ഡോക്ടർമാർ നാവിൽ ശസ്ത്രക്രിയ നടത്തുകയായിരുന്നു. അബദ്ധം തിരിച്ചറിഞ്ഞതോടെ കുട്ടിയുടെ കയ്യിലെ വിരൽ നീക്കം ചെയ്യുന്നതിനും ശസ്ത്രക്രിയ നടത്തി.