ന്യൂഡൽഹി: വിദേശരാജ്യങ്ങളിൽ നിന്നുളള വിദ്യാർത്ഥികളെ ലക്ഷ്യം വച്ച് കിർഗിസ്ഥാനിൽ നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. കിർഗിസ്ഥാനിലെ തലസ്ഥാന നഗരമായ ബിഷ്കേക്കിലെ വിവിധ മെഡിക്കൽ സർവകലാശാലകളിലെ വിദ്യാർത്ഥികളോട് ഹോസ്റ്റലുകളിൽ തന്നെ കഴിയുവാനും പരമാവധി പുറത്തിറങ്ങുന്നത് ഒഴിവാക്കാനുമാണ് മുന്നറിയിപ്പ്. അത്യാവശ്യ ഘട്ടങ്ങളിൽ ഇന്ത്യൻ എംബസി അധികൃതരുമായി ബന്ധപ്പെടുവാനും നിർദ്ദേശമുണ്ട്. ചില ഈജിപ്ഷ്യൻ വിദ്യാർത്ഥികളും കിർഗിസ്ഥാൻ പൗരന്മാരും തമ്മിലുള്ള സംഘർഷമാണ് ആൾക്കൂട്ട ആക്രമണങ്ങളിലേക്ക് വഴിമാറിയതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം നിലവിലെ സ്ഥിതിഗതികൾ ശാന്തമാണെന്ന് കിർഗിസ്ഥാനിലെ ഇന്ത്യൻ എംബസ്സി അറിയിച്ചു. അധികൃതർ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ച എംബസിയുടെ പോസ്റ്റിൽ പറയുന്നു. ഇതോടൊപ്പം വിദ്യാർത്ഥികൾക്ക് 24 മണിക്കൂറും ബന്ധപ്പെടാവുന്ന ഫോൺ നമ്പറും നൽകിയിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് ഏകദേശം 14,500 ൽ അധികം ഇന്ത്യൻ വിദ്യാർത്ഥികളാണ് കിർഗിസ്ഥാനിലുള്ളത്. ബിഷ്കേക്കിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷാ സാഹചര്യങ്ങൾ നിരീക്ഷിച്ച് വരുന്നതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറും അറിയിച്ചു.