ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ ആഘോഷപരിപാടികളുമായി ഷിയാ രാജ്യത്തെ ഒരുവിഭാഗമാളുകൾ. വിദേശരാജ്യങ്ങളിൽ കഴിയുന്ന ചില ഇറാനിയൻ പൗരന്മാർ മദ്യം വിളമ്പിയും വെടിക്കെട്ട് തീർത്തും മരണവാർത്ത ആഘോഷിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിലൂടെ പുറത്തുവരുന്നത്.
To the US government, EU, and the free world:
Do not express condolences to the thousands of victims of Ebrahim Raisi. Instead, express your support for the people of Iran.
Your condolences only pour salt on the wounds of the oppressed.
It is no surprise to see the world’s… pic.twitter.com/m5nNMl25zG— Masih Alinejad 🏳️ (@AlinejadMasih) May 20, 2024
ആരെങ്കിലും രക്ഷപ്പെടുമോയെന്നോർത്ത് എല്ലാവരും ആശങ്കപ്പെട്ട ഒരേയൊരു അപകടവാർത്ത ഇതാണെന്ന് ഇറാനിയൻ-അമേരിക്കൻ മാദ്ധ്യമപ്രവർത്തകയായ മാസിയ അലിനേജാദ് എക്സിൽ കുറിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഇറാനിയൻ സാമൂഹ്യപ്രവർത്തകയുടെ പോസ്റ്റ്. “Happy World Helicopter Day!” എന്നും അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഹെലികോപ്റ്റർ അപകടം സംഭവിച്ചെന്ന വിവരം പുറത്തുവന്നതോടെ പ്രസിഡന്റിന് വേണ്ടി പ്രാർത്ഥനകൾ നടത്താൻ ടെഹ്റാനിലെ പ്രധാന സ്ക്വയറുകൾക്ക് സമീപം നൂറുക്കണക്കിന് ഇറാനിയൻ പൗരന്മാർ ഒത്തുകൂടിയതിനിടെയാണ് ഒരുവിഭാഗം ഇറാനിയൻ പൗരന്മാർ വാർത്ത ആഘോഷിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്. കേരളത്തിലടക്കം പലയിടത്തും ഇറാൻ പ്രസിഡന്റിന് വേണ്ടി പ്രാർത്ഥനകൾ നടത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അപ്പോഴാണ് അപകടത്തെ പരിഹസിച്ചും തമാശയായി ചിത്രീകരിച്ചും ഇറാനിയൻ പ്രവാസികളുടെ ട്രോളുകൾ സമൂഹമാദ്ധ്യമത്തിൽ ഉയർന്നത്.
എന്തുകൊണ്ട് റെയ്സിയുടെ മരണവാർത്ത ആഘോഷമാക്കുന്നു?
ടെഹ്റാന്റെ കശാപ്പുകാരൻ എന്ന് പലരും വിശേഷിപ്പിക്കുന്ന നേതാവ് കൂടിയായിരുന്നു ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഇബ്രാഹിം റെയ്സി. ഇറാന്റെ പ്രതീകമായിരുന്നു അയാൾ. സുപ്രീം ലീഡറായ അലി ഖാമനേയിയുടെ അടുത്ത അനുയായി കൂടിയായിരുന്ന റെയ്സി അടുത്ത സുപ്രീം ലീഡറാകുമെന്ന പ്രചാരണവും ശക്തമായിരുന്നു. ഹിജാബ് വിഷയത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച് സ്ത്രീസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട നേതാവെന്ന ഖ്യാതിയും റെയ്സി സ്വന്തമാക്കിയിട്ടുണ്ട്. ഇറാനിലെ സദാചാര പൊലീസിനെ കെട്ടഴിച്ചുവിട്ടതും റെയ്സിയായിരുന്നു. ഇസ്ലാമിക നിയമങ്ങൾ നടപ്പിലാക്കുന്നതിനെതിരെ രാജ്യമെമ്പാടും ഉടലെടുത്ത പ്രതിഷേധങ്ങളെ അടിച്ചമർത്തി ആയിരക്കണക്കിന് പേരെ ജയിലിലടച്ച റെയ്സിക്കെതിരെ വിമർശനം രൂക്ഷമായി. ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ മെഹ്സാ അമിനിയെന്ന യുവതി സദാചാര പൊലീസിന്റെ മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവവും റെയ്സിയെ കരിനിഴലിൽ ആഴ്‌ത്തി. അതിനാൽ ഒരു ഹെലികോപ്റ്റർ അപകടത്തിൽ ഇബ്രാഹിം റെയ്സി കത്തി ചാരമായപ്പോൾ മെഹ്സാ അമിനിയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഒരുവിഭാഗം ആക്ടിവിസ്റ്റുകൾ അപകടത്തെ ആഘോഷിക്കുന്നത്.















